ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലുകളിലൊന്നാണ് ഇത്തവണ അരങ്ങേറിയത്. അവസാന പന്തുവരെ നീണ്ട ത്രില്ലര്‍ പോരില്‍ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ചു വിക്കറ്റിന് വീഴ്ത്തിയാണ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്സ് കിരീടം നേടിയത്.
ചെന്നൈയുടെ അഞ്ചാം ഐ.പി.എല്‍ കിരീടമാണിത്. കിരീടം നഷ്ടമായെങ്കിലും ഈ ഐ.പി.എല്ലില്‍ മിന്നുംപ്രകടനം നടത്തി ആരാധകരുടെ മനംകവര്‍ന്നത് ഗുജറാത്തിന്‍റെ സൂപ്പര്‍ബാറ്റര്‍ ശുഭ്മൻ ഗില്ലായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ നാലു അവാര്‍ഡുകളും താരത്തെ തേടിയെത്തി. സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ഗില്ലിനായിരുന്നു. 17 ഇന്നിങ്സുകളില്‍നിന്ന് 890 റണ്‍സാണ് താരം അടിച്ചെടുത്തത്. 2023 ഐ.പി.എല്ലിലെ ഏറ്റവും മൂല്യമുള്ള താരമായും ഗില്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഗുജറാത്ത് ടൈറ്റൻസ് ഇത്തവണ വലിയ വിലക്ക് സ്വന്തമാക്കിയ താരങ്ങളില്‍ ഒരാളായിരുന്നു ഗില്‍. എട്ടു കോടി രൂപക്കാണ് ഗില്ലിനെ ടീമില്‍ നിലനിര്‍ത്തിയത്. നായകൻ ഹാര്‍ദിക് പാണ്ഡ്യക്ക് 15 കോടിയും. 2018 മുതല്‍ ഗില്‍ ഐ.പി.എല്ലില്‍ കളിക്കുന്നുണ്ട്. 2021 വരെ നാലു സീസണുകളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ താരമായിരുന്നു. 1.8 കോടി രൂപയാണ് അന്ന് ഓരോ സീസണിലും താരത്തിന് നല്‍കിയിരുന്നത്. പിന്നാലെ 2022ല്‍ എട്ടു കോടി രൂപക്ക് ഗുജറാത്ത് ടീമിലെത്തി. 2023 സീസണിലും ഇതേ തുകക്ക് തന്നെ ടീമില്‍ നിലനിര്‍ത്തി.
മൊത്തം ആറു സീസണുകളിലായി 23.2 കോടി രൂപയാണ് ഇതിലൂടെ മാത്രം താരത്തിന് ലഭിച്ചത്. കൂടാതെ, ബോണസും അവാര്‍ഡുകളില്‍നിന്നുള്ള തുകയുമായി വേറെയും വരുമാനം. 2023 സീസണില്‍ ഗില്ലിന് ഒരു മത്സരത്തില്‍നിന്ന് മാത്രം ശമ്ബളമായി ഏകദേശം 70 ലക്ഷം രൂപ ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓറഞ്ച് ക്യാപ്, സീസണിലെ മൂല്യമുള്ള താരം, പ്രൈസ് മണി എന്നീ അവാര്‍ഡുകളിലൂടെ മൊത്തം 40 ലക്ഷം രൂപയും താരത്തിന് കിട്ടിയിട്ടുണ്ട്.