കൊല്ലം : വിരമിക്കല്‍ ദിനത്തില്‍ യാത്രഅയപ്പ് വാങ്ങി മടങ്ങുന്നതിനിടയിലും തീയണയ്ക്കാൻ ഓടിയെത്തി അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫീസര്‍.
ചാമക്കട അഗ്നിരക്ഷാ നിലയത്തിലെ ബി.സുരേഷ്‌കുമാറാണ് വിരമിക്കല്‍ ദിനത്തില്‍ മാതൃകയായത്.
27 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് കഴിഞ്ഞദിവസം വിരമിച്ച സുരേഷ് കുമാറിന് യാത്രഅയപ്പ് നല്‍കിയ ശേഷം വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് മുണ്ടയ്ക്കല്‍ ചായക്കട മുക്കിലെ അനുഗ്രഹ കാറ്ററിംഗ് സെന്ററിലെ പാചക യൂണിറ്റിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചതായി വിവരം അറിയുന്നത്. വിവരം അറിഞ്ഞ ഉടൻ മറ്റൊന്നും ആലോചിക്കാതെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അവിടേക്ക് പാഞ്ഞെത്തുകയായിരുന്നു.
റെഗുലേറ്റര്‍ സമീപത്തുണ്ടായിരുന്ന കമ്ബ് ഉപയോഗിച്ച് ഓഫാക്കിയ ശേഷം സിലിണ്ടര്‍ തണുപ്പിക്കാൻ വാട്ടര്‍ ടാങ്കിലേക്ക് ഇറക്കി വച്ച് സ്ഥലം സുരക്ഷിതമാക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. തന്റെ ശേഖരത്തിലെ പുസ്തകങ്ങള്‍ ഗ്രന്ഥശാലയ്ക്ക് നല്‍കിയും ജീവകാരുണ്യ പ്രവര്‍ത്തകരെ ആദരിച്ചുമാണ് സുരേഷ് കുമാര്‍ പടിയിറങ്ങിയത്.