മൃതദേഹങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമം കൊണ്ടുവരണമെന്നും ഹൈകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനായി, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) നിലവിലുള്ള പ്രസക്തമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുകയോ അല്ലെങ്കില്‍ ഈ കുറ്റകൃത്യത്തിനെതിരെ പുതിയ കര്‍ശനമായ നിയമം കൊണ്ടുവരികയോ വഴി പ്രതികള്‍ക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ബെഞ്ച് നിരീക്ഷിച്ചു.
തുമകുറു ജില്ലയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്‌തെന്ന കേസില്‍ രംഗരാജു എന്നയാള്‍ക്കെതിരെ ചുമത്തിയ 10 വര്‍ഷത്തെ തടവ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ബലാത്സംഗ കേസുകളില്‍ കുറ്റം ചാര്‍ത്തുന്ന ഐപിസി 376-ാം വകുപ്പില്‍ മൃതദേഹം ബലാത്സംഗം ചെയ്യുന്ന വ്യക്തിയെ കുറ്റക്കാരനാക്കാനുള്ള നിയമം ഇല്ലാത്തതിനാലാണ് ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയതെന്ന് വിധിയില്‍ പറയുന്നു.
യുവതിയെ കൊലപ്പെടുത്തി, മൃതദേഹം ബലാത്സംഗം ചെയ്തു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍, കൊലപാതകക്കേസില്‍ ഇയാള്‍ക്ക് ഐപിസി 302-ാം വകുപ്പ് പ്രകാരം കഠിനമായ ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചത് ശരിവച്ചപ്പോള്‍ ബലാത്സംഗ കേസിലെ ശിക്ഷയില്‍ നിന്ന് ഒഴിവായി.
വിധിന്യായത്തില്‍, പ്രതി മൃതദേഹത്തെ ബലാത്സംഗം ചെയ്തുവെന്നത് ശരിയാണെന്ന് ജസ്റ്റിസുമാരായ ബി വീരപ്പയും വെങ്കിടേഷ് നായികും നിരീക്ഷിച്ചു. എന്നാല്‍ ഐപിസി സെക്ഷൻ 375 അല്ലെങ്കില്‍ 377 പ്രകാരം കുറ്റക്കാരനാക്കാൻ കഴിയുമോ എന്നതായിരുന്നു കോടതിയുടെ മുന്നിലെ ചോദ്യം. ഈ രണ്ട് ഭാഗങ്ങളും സൂക്ഷ്മമായി വായിക്കുമ്ബോള്‍ മൃതദേഹം മനുഷ്യനായോ വ്യക്തിയായോ കാണാൻ കഴിയില്ലെന്ന് വ്യക്തമാകുമെന്ന് ബെഞ്ച് വ്യക്തമാക്കി.
അതിനാല്‍, 376-ാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമായി ഇത് മാറുന്നില്ല. ഈ വകുപ്പ് ഭേദഗതി ചെയ്ത് ‘മൃതദേഹം’ എന്ന പദം കൊണ്ടുവരാൻ കേന്ദ്ര സര്‍കാരിനോട് ഹൈകോടതി ശുപാര്‍ശ ചെയ്തു. ബ്രിട്ടൻ, കാനഡ തുടങ്ങി പല രാജ്യങ്ങളിലും മൃതദേഹം ലൈംഗീകമായി പീഡിപ്പിക്കുന്നത് അല്ലെങ്കില്‍ മൃതദേഹം ബലാത്സംഗം ചെയ്യുന്ന കേസുകള്‍ ശിക്ഷാര്‍ഹമായ കുറ്റങ്ങളാണെന്ന് ബെഞ്ച് പറഞ്ഞു. ഇന്ത്യയിലും ഇത്തരം വ്യവസ്ഥകള്‍ കൊണ്ടുവരണമെന്ന് ഹൈകോടതി വ്യക്തമാക്കി.