തിരുവനന്തപുരം : ജോലിക്കിടെ അക്രമിയുടെ കുത്തേറ്റ് മരണപ്പെട്ട ഡോ വന്ദനയുടേയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെയും കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ഇരുവരുടെയും കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനാണ് തീരുമാനം.
മെയ് പത്തിനായിരുന്നു ഡോ വന്ദനയുടെ കൊലപാതകം നടന്നത്. പോലീസ് വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുവന്ന സ്‌കൂള്‍ അദ്ധ്യാപകൻ വെളിയം ചെറുകരക്കോണം എസ് സന്ദീപിന്റെ കുത്തേറ്റായിരുന്നു വന്ദന കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്നു ഡോ. വന്ദന ദാസ്.
തിരുവനന്തപുരം തുമ്ബയിലെ കിൻഫ്ര ഇൻഡസ്ട്രിയല്‍ പാര്‍ക്കിലെ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷൻ സംഭരണശാലയില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് തീ അണയ്‌ക്കാനുള്ള ശ്രമത്തിനിടെയായിരുന്നു രഞ്ജിത്ത് മരണപ്പെട്ടത്. തീയണയ്‌ക്കല്‍ പരിശ്രമത്തിനിടെ കോണ്‍ക്രീറ്റ് മതില്‍ തകര്‍ന്നാണ് അഗ്‌നിശമനാ സേനാ ഉദ്യോഗസ്ഥനായ രഞ്ജിത്ത് (32) മരിച്ചത്. മെയ് 23-ന് ആയിരുന്നു രഞ്ജിത്ത് മരണപ്പെട്ടത്.