ന്യൂഡല്‍ഹി : റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടര്‍ന്ന് വീപ്പക്ക് 139 ഡോളറിലേക്ക് കുതിച്ചുകയറിയ അസംസ്കൃത എണ്ണവില നേര്‍പകുതിയോളം താഴ്ന്നിട്ടും പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക പാചക വാതകം എന്നിവയുടെ വില കുറക്കാതെ എണ്ണക്കമ്ബനികള്‍.
കൊള്ളലാഭം പങ്കിടുന്ന സര്‍ക്കാര്‍ മൗനത്തില്‍.
ഹോട്ടലുകളിലും മറ്റും വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാചക വാതകത്തിന് വ്യാഴാഴ്ച വില കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 83.50 രൂപയാണ് കുറച്ചത്. വിമാന ഇന്ധനത്തിന് ഏഴു ശതമാനവും കുറച്ചു. എന്നാല്‍ പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക സിലിണ്ടര്‍ എന്നിവയുടെ കാര്യത്തില്‍ കനിവില്ല. വാണിജ്യ പാചകവാതകത്തിന് മൂന്നുമാസമായി വില കുറക്കുന്നുണ്ട്. ഏപ്രില്‍ ഒന്നിന് 91.50 രൂപ കുറച്ചു. മേയ് ഒന്നിന് 171.50 രൂപയാണ് കുറച്ചത്. മൂന്നു മാസം കൊണ്ട് ഫലത്തില്‍ 350.50 രൂപയുടെ കുറവുവരുത്തി.
ഇതോടെ വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ വില 1,773 രൂപയായി. എന്നാല്‍ വീട്ടാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടര്‍ വില 1,103 രൂപയായി തുടരുന്നു. മാര്‍ച്ച് ഒന്നിന് 50 രൂപ മാത്രമാണ് കുറച്ചത്.
കഴിഞ്ഞ നാലുമാസമായി വിമാന ഇന്ധന (എ.ടി.എഫ്) വില കുത്തനെ കുറയുന്നതും വിമാനക്കമ്ബനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കി യാത്രക്കാരെ പിഴിയുന്നതുമാണ് കാഴ്ച. വ്യാഴാഴ്ച എ.ടി.എഫ് വില ഏഴു ശതമാനം കണ്ട് കുറച്ചപ്പോള്‍ ഡല്‍ഹിയില്‍ 6,632.25 രൂപയുടെ മാറ്റമാണ് ഉണ്ടായത്. കിലോ ലിറ്ററിന് പുതിയ വില 89,303.09 രൂപ. തുടര്‍ച്ചയായി നാലാം മാസമാണ് കുറച്ചത്. മാര്‍ച്ച് ഒന്നിന് നാലും ഏപ്രില്‍ ഒന്നിന് 8.7ഉം മേയ് ഒന്നിന് 2.45ഉം ശതമാനം കുറച്ചിരുന്നു. നാലു മാസം കൊണ്ട് ഒരു കിലോലിറ്ററിന്മേല്‍ കുറച്ചത് 23,051.68 രൂപ.
റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ വീപ്പക്ക് 139 ഡോളറില്‍ എത്തിയ അസംസ്കൃത എണ്ണ വില ഇപ്പോള്‍ നേര്‍ പകുതിയോള (73 ഡോളര്‍)മായിട്ടുണ്ട്. എന്നാല്‍ 14 മാസമായി പെട്രോള്‍, ഡീസല്‍ വിലകളില്‍ ഒരു മാറ്റവുമില്ല. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 96.72 രൂപ; ഡീസലിന് 89.62 രൂപ. 2022 ഏപ്രില്‍ ആറിനു ശേഷം വില കുറച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മേയ് 22ന് സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി ഇളവു ചെയ്തിരുന്നു.