തിരുവനന്തപുരം : കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം തുടരവെ 2000 കോടി രൂപകൂടി കടമെടുക്കാൻ സംസ്ഥാനം തീരുമാനിച്ചു.
ഈ ആഴ്ച 2000 കോടി നേരത്തേ കടമെടുത്തിരുന്നു. അതിന് പിന്നാലെയാണിത്. ഇക്കൊല്ലത്തേക്ക് 15390 കോടി രൂപയാണ് കേന്ദ്രം കടമെടുക്കാൻ അനുവദിച്ചത്. ഇതുകൂടിയായപ്പോള്‍ എടുക്കുന്ന കടം 5000 കോടി കടക്കും.
പുതുതായി എടുക്കുന്ന 2000 കോടി രൂപയുടെ കടപ്പത്ര ലേലം ജൂണ്‍ ആറിന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫിസില്‍ നടക്കും. തൊട്ടടുത്ത ദിവസം പണം ലഭിക്കും. കടപരിധി വെട്ടിക്കുറച്ചതിന്‍റെ കാരണം ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. കേന്ദ്രം ഇതിന് മറുപടി നല്‍കുമെന്ന് അറിയിച്ചെങ്കിലും ലഭിച്ചിട്ടില്ല. വിശദമായ മറുപടി കേന്ദ്രം നല്‍കുമെന്നാണ് വിവരം.
കിഫ്ബി, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവ വഴി എടുത്ത കടങ്ങള്‍ സംസ്ഥാനത്തിന്‍റെ കടത്തില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്ര തീരുമാനം. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കടപരിധി അടിസ്ഥാനമാക്കിയാണ് ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്. ഇത് ലഭിക്കാതെ വന്നാല്‍ സാമ്ബത്തിക ഞെരുക്കം രൂക്ഷമാകും. കടപരിധി ഉയര്‍ത്താനുള്ള സമ്മര്‍ദമാകും ഇനി സംസ്ഥാനം നടത്തുക. ഇക്കാര്യത്തില്‍ കേന്ദ്രത്തിനെതിരെ നിയമനടപടികള്‍ അടക്കം ആലോചിച്ചുവരികയാണ്.