ഭൂമി 10,000 മീറ്റര്‍ (32,808 അടി) ആഴത്തില്‍ തുരന്ന് തുടങ്ങിയിരിക്കുകയാണ് ചൈന. സിൻഹുവ വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് അനുസരിച്ച് എണ്ണ സമ്ബന്നമായ സിൻജിയാങ് മേഖലയിലാണ് കുഴിയെടുക്കല്‍ ആരംഭിച്ചിരിക്കുന്നത്.
എന്നാല്‍ ഈ പര്യവേക്ഷണത്തിന് പിന്നിലെ ചൈനയുടെ ഉദ്ദേശ്യം എന്താണ്? എന്തിനാണ് ചൈന ഈ കുഴി കുഴിക്കുന്നത്?
ഈ ശ്രമം “ചൈനയുടെ ആഴത്തിലുള്ള ഭൂമി പര്യവേക്ഷണത്തില്‍ ഒരു നാഴികക്കല്ല് ” ആകുമെന്നാണ് സിൻഹുവ വാര്‍ത്താ ഏജൻസി പറയുന്നത്. ഉപരിതലത്തിന് താഴെയുള്ള ഭൂമിയുടെ അകകാമ്ബിനെക്കുറിച്ച് പഠിക്കാൻ അഭൂതപൂര്‍വമായ അവസരം ഈ തുരക്കലിലൂടെ ലഭിക്കുമെന്ന് ചൈന അവകാശപ്പെടുന്നു. 2021ലെ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആഴത്തിലുള്ള ഭൂമി പര്യവേക്ഷണത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു.
സമ്ബന്നമായ ധാതുക്കളും ഊര്‍ജ്ജ സ്രോതസ്സുകളും കണ്ടെത്തുന്നതിന് ഈ പര്യവേഷണം സഹായകമാകുമെന്ന് കരുതുന്നു. മാത്രമല്ല ഭൂകമ്ബങ്ങളും അഗ്നിപര്‍വ്വത സ്ഫോടനങ്ങളും ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക ദുരന്തങ്ങളുടെ അപകടസാധ്യതകള്‍ വിലയിരുത്തുന്നതിനും ഇത് പ്രയോജനകരമാകുമെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. പ്രകൃതി വാതക ശേഖരം ഖനനം ചെയ്ത് എടുക്കാൻ ചൈന 12,000 ടണ്‍ ഓഫ്‌ഷോര്‍ ഓയില്‍ ആൻഡ് ഗ്യാസ് ഡ്രില്ലിംഗ് പ്ലാറ്റ്‌ഫോം നിര്‍മ്മിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പുതിയ സംരംഭത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വരുന്നത്.
കഴിഞ്ഞ ഡിസംബറില്‍ സീറോ-കോവിഡ്-19 നയം റദ്ദാക്കിയതിന് ശേഷം ചൈനയില്‍ പെട്രോളിന്റെയും ജെറ്റ് ഇന്ധനത്തിന്റെയും ആവശ്യം വര്‍ദ്ധിച്ചിരുന്നു. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് ക്രൂഡ് ഓയിലിനുള്ള വൻ ഡിമാൻഡ് കാരണം ബെയ്ജിംഗ് ഈ വര്‍ഷം റെക്കോര്‍ഡ് അളവില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാൻ സാധ്യതയുണ്ട്.
11,100 മീറ്റർ ഡ്രില്ലിംഗ് നടത്താൻ ആണ് പദ്ധതി. ഡ്രില്‍ ബിറ്റുകളും ഡ്രില്‍ പൈപ്പുകളും അടങ്ങുന്ന 2,000 ടണ്‍ ഭാരമുള്ള ഉപകരണങ്ങള്‍ ഭൂമിയുടെ 10 ഭൂഖണ്ഡാന്തര പാളികള്‍ അല്ലെങ്കില്‍ പാറയുടെ പാളികളിലൂടെ തുളച്ചുകയറും. 145 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള പാറകളുള്ള ക്രിറ്റേഷ്യസ് സിസ്റ്റത്തിലേക്ക് എത്തിച്ചേരാനും ഡ്രില്ലിംഗ് കൊണ്ട് ലക്ഷ്യമിടുന്നു എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്.
വെല്ലുവിളികള്‍
ഡ്രില്ലിംഗ് പ്രക്രിയയ്ക്ക് അതിന്റേതായ വെല്ലുവിളികള്‍ ഉണ്ടാകും. കുഴിയെടുക്കുന്ന താരീം ബേസിന്റെ 3,42,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നത് ചൈനയിലെ ഏറ്റവും വലിയ മരുഭൂമിയായ തക്ലിമാകൻ മരുഭൂമിയാണ്. ഈ മരുഭൂമിയുടെ ഉള്‍പ്രദേശത്താണ് കുഴിയെടുക്കല്‍ നടക്കുന്നതെന്ന് സിൻഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവിടുത്തെ ഭൂഗര്‍ഭ അന്തരീക്ഷവും സങ്കീര്‍ണ്ണമായ ഭൂഗര്‍ഭ സാഹചര്യങ്ങളും കാരണം ഭൂമിയുടെ ഉള്ളിലേയ്ക്ക് ഇത്രയും ആഴത്തിലുള്ള ദ്വാരം ഉണ്ടാക്കുന്നത് എളുപ്പമായിരിക്കില്ല.
ഇതുവരെ കുഴിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ആഴത്തിലുള്ള കുഴിചൈനയില്‍ കുഴിക്കുന്ന 10 കിലോമീറ്റര്‍ ആഴത്തിലുള്ള കുഴി ഭൂമിയിലെ ഏറ്റവും ആഴമേറിയ മനുഷ്യനിര്‍മിത കുഴിയല്ല. 1970ല്‍ ഡ്രില്ലിംഗ് പ്രക്രിയ ആരംഭിച്ച് 1989ല്‍ 12,262 മീറ്റര്‍ (40,230 അടി) ആഴത്തില്‍ കുഴിച്ച മറ്റൊരു കുഴി ലോകത്തുണ്ട്. റഷ്യയിലെ കോല സൂപ്പര്‍ഡീപ്പ് ബോറെഹോളാണ് അത് 1992ല്‍ താപനില 180C (356F)ല്‍ എത്തിയപ്പോള്‍ അതിന്റെ പണി നിര്‍ത്തിവെക്കേണ്ടി വന്നു. അത് ആ ആഴത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടി അളവില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം കൊണ്ടായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും അത്തരം പര്യവേക്ഷണ പദ്ധതികള്‍ക്കുള്ള പണത്തിന്റെ ദൗര്‍ലഭ്യവും കാരണം മൂന്ന് വര്‍ഷത്തിന് ശേഷം ഈ കുഴി അടച്ചു.
1960കളുടെ തുടക്കത്തില്‍ ഭൂവല്‍ക്കം തുളയ്ക്കാൻ ലക്ഷ്യമിട്ടുള്ള പ്രൊജക്റ്റ് മൊഹോള്‍ അമേരിക്ക ആരംഭിച്ചിരുന്നു. മെക്സിക്കോയിലെ ഗ്വാഡലൂപ്പില്‍ നിന്ന് പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലൂടെയാണ് അവര്‍ കുഴിച്ചു തുടങ്ങിയത്. പക്ഷെ കടലിനടിയില്‍ 183 മീറ്റര്‍ ആഴത്തില്‍ എത്തിയപ്പോഴേക്കും ചെലവ് കുതിച്ചുയരുന്നതിനാല്‍ പദ്ധതി നിര്‍ത്തിവച്ചു.