കമ്ബം : അരിക്കൊമ്ബന് കഴിക്കാൻ കാട്ടില്‍ ഭക്ഷണമെത്തിച്ച് തമിഴ്നാട്. അരിയും, ശര്‍ക്കരയുമടക്കമുള്ള സാധനങ്ങളാണ് ഷണ്‍മുഖ നദിയോട് ചേര്‍ന്നുള്ള റിസര്‍വ് വനത്തിലെത്തിച്ചത്.
വനത്തില്‍ പലയിടത്തായിട്ടാണ് ഇവ കൊണ്ടുവച്ചത്.
അതേസമയം, ആനയുടെ തുമ്ബിക്കൈയിലെ മുറിവ് മനുഷ്യര്‍ മൂലം ഉണ്ടായതല്ലെന്നും മരക്കൊമ്ബിലോ മറ്റോ ഉരഞ്ഞ് ഉണ്ടായതാകാമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. വനംവകുപ്പ് ഉദ്യോഗസ്ഥരോ ജനങ്ങളോ ആനയെ ഉപദ്രവിച്ചിട്ടില്ലെന്ന് കമ്ബം എം എല്‍ എ എൻ രാമകൃഷ്ണൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
ജനവാസ മേഖലയിലിറങ്ങിയതിന് ശേഷം ആന ക്ഷീണിതനായിരുന്നെന്നും അതിന്റെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ടിയാണ് ഭക്ഷ്യവസ്തുക്കള്‍ കാട്ടിലെത്തിച്ചതെന്നും എം എല്‍ എ വ്യക്തമാക്കി. ഇപ്പോള്‍ രാത്രിയില്‍ കൃഷിയിടത്തിലിറങ്ങിയാണ് ആന ഭക്ഷണം കഴിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനവാസ മേഖലയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് അരിക്കൊമ്ബനിപ്പോള്‍ ഉള്ളതെന്നാണ് വിവരം. ആന വനം വിട്ട് പുറത്തേക്കിറങ്ങാത്തതുകൊണ്ടാണ് മയക്കുവെടി വയ്ക്കാത്തത്.