അമേരിക്കയില്‍ നടന്ന സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ജേതാവായി ഇന്ത്യൻ വംശജനായ 14-കാരൻ. ദേവ് ഷാ എന്ന വിദ്യാര്‍ത്ഥി 11 അക്ഷരമുള്ള വാക്കിന്റെ സ്‌പെല്ലിംഗ് കൃത്യമായി പറഞ്ഞതോടെയായിരുന്നു 2023 സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീയുടെ ജേതാവായി മാറിയത്.
50,000 ഡോളര്‍ തുക കാഷ് പ്രൈസായും ദേവ് ഷാ നേടി. ഫൈനലില്‍ ദേവ് ഷാ നേരിടേണ്ടി വന്നത് ‘psammophile’ എന്ന വാക്കായിരുന്നു.
അമേരിക്കൻ സംസ്ഥാനമായ മാരിലാൻഡില്‍ വച്ചായിരുന്നു മത്സരം നടന്നത്. 2019ലും 2021ലും നടന്ന സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ദേവ് പങ്കെടുത്തിരുന്നു. കഴിഞ്ഞ 24 വര്‍ഷത്തിനിടെ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഒന്നാമതെത്തുന്ന ദക്ഷിണേഷ്യൻ പാരമ്ബര്യമുള്ള 22-ാമത്തെ ചാമ്ബ്യൻ കൂടിയാണ് ദേവ് ഷാ. അവിശ്വസനീയമാണ് ഈ നേട്ടമെന്നും ഇപ്പോഴും എന്റെ കാലുകള്‍ വിറയ്‌ക്കുകയാണെന്നുമായിരുന്നു ചാമ്ബ്യനായതിന് പിന്നാലെ ദേവ് ഷായുടെ പ്രതികരണം. ഫ്‌ളോറിഡയിലാണ് 14-കാരനും കുടുംബവും താമസിക്കുന്നത്.
2023ലെ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യൻ വംശജൻ നേടിയെടുത്തപ്പോള്‍ വിര്‍ജീനിയ സ്വദേശിയായ 14-കാരി ഷാര്‍ലെറ്റ് വാഷ് ആണ് രണ്ടാമതെത്തിയത്. 11 ദശലക്ഷം പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പങ്കെടുത്ത മത്സരത്തില്‍ 11 പേരെയായിരുന്നു ഫൈനലിസ്റ്റായി തിരഞ്ഞെടുത്തത്. പ്രിലിമിനറി റൗണ്ടുകള്‍ ചൊവ്വാഴ്ച ആരംഭിച്ചു. പിന്നീട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും സെമി ഫൈനല്‍ മത്സരങ്ങളും ബുധനാഴ്ച നടന്നു.
നാഷണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യൻ – അമേരിക്കൻ വിദ്യാര്‍ത്ഥികളാണ് ആധിപത്യം സൃഷ്ടിക്കുന്നത്. കഴിഞ്ഞ തവണ ഹരിണി ലോഗൻ എന്ന ടെക്‌സാസ് സ്വദേശിയായ വിദ്യാര്‍ത്ഥിനി മറ്റൊരു ഇന്ത്യൻ – അമേരിക്കനായ വിക്രം രാജുവിനെയാണ് ഫൈനലില്‍ തോല്‍പ്പിച്ച് ഒന്നാമതെത്തിയത്.