വാഷിംഗ്ടണ്‍ : യുക്രെയിൻ-റഷ്യ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
വാഷിംഗ്ടണിലെ നാഷണല്‍ പ്രസ് ക്ലബില്‍ നടന്ന സംവാദത്തിനിടെയാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.
ഞങ്ങള്‍ക്ക് റഷ്യയുമായി ഒരു ബന്ധമുണ്ട്. അവരില്‍ ചില ആശ്രയത്വങ്ങളുണ്ട്. അതിനാല്‍ ഇന്ത്യൻ സര്‍ക്കാരിന്റെ നിലപാട് തന്നെയാണ് തനിക്കുമുള്ളത്. ഞങ്ങളുടെ താത്പര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു. യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തെ കോണ്‍ഗ്രസ് എങ്ങനെ വിലയിരുത്തുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഇന്ത്യയും യു.എസും തമ്മിലെ ബന്ധം സുപ്രധാനമാണെന്നും ഇരുരാജ്യങ്ങള്‍ക്കുമിടെയിലെ പ്രതിരോധ ബന്ധം പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രെയിൻ – റഷ്യ സംഘര്‍ഷം പരിഹരിക്കാൻ നയതന്ത്ര മാര്‍ഗം സ്വീകരിക്കണമെന്നും ഉപരോധങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. യുക്രെയിന് മാനുഷിക സഹായങ്ങള്‍ നല്‍കുന്ന ഇന്ത്യ അന്താരാഷ്ട്ര വേദികളില്‍ റഷ്യയെ കുറ്റപ്പെടുത്താതെയുള്ള നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്.
അതേസമയം, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാൻ പ്രതിപക്ഷത്തിന് കഴിയുമെന്ന് രാഹുല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും പ്രതിപക്ഷത്തിന്റെ മഹാ സഖ്യം രൂപപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.