ചെന്നൈ : ഷണ്‍മുഖ നദി ഡാമിനോടു ചേര്‍ന്നുള്ള റിസര്‍വ് വനത്തിലാണ് അരിക്കൊമ്ബൻ ഇപ്പോഴുള്ളത്.
ക്ഷീണിതനായതിനാല്‍ വിശന്നിരിക്കാതിരിക്കാൻ അരിക്കൊമ്ബനുവേണ്ടി കാട്ടില്‍ അരിയും ശര്‍ക്കരയും പഴക്കുലയുമൊക്കെ എത്തിച്ചു നല്‍കിയിരിക്കുകയാണ് തമിഴ്നാട്. വനത്തില്‍ പലയിടത്തും ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുനല്‍കിയിട്ടുണ്ട്.
അരിക്കൊമ്ബൻ പൂര്‍ണ ആരോഗ്യവാനാണെന്ന് കമ്ബം എംഎല്‍എ അറിയിച്ചു. ജനവാസ മേഖലയിലിറങ്ങി പ്രശ്‌നമുണ്ടാക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.
രാത്രിയില്‍ കൃഷിത്തോട്ടത്തിലെത്തി ഭക്ഷണം കണ്ടെത്തുന്നതാണ് അരിക്കൊമ്ബന്റെ ഇപ്പോഴത്തെ രീതി. അരിക്കൊമ്ബന്റെ തുമ്ബിക്കൈയിലെ മുറിവ് മരത്തിലോ മുള്‍ച്ചെടിയിലോ ഉരഞ്ഞ് ഉണ്ടായതാകാം എന്നാണ് കരുതുന്നത്. സഞ്ചരിക്കുന്ന വഴി പരിചിതമല്ലാത്തതുകൊണ്ടാകാം അപകടമുണ്ടായതെന്നാണ് നിഗമനം. 300 പേരടങ്ങുന്ന സംഘം ആനയെ നിരീക്ഷിച്ചു വരികയാണ്. മലയോര പ്രദേശത്തുനിന്ന് ആനയെ സമതല പ്രദേശത്തേക്ക് എത്തിച്ചതിന് ശേഷം മാത്രമേ മയക്കുവെടി വെക്കൂ.