വരാപ്പുഴ: നീരൊഴുക്കുള്ള തോട് അനധികൃതമായി കെട്ടിടാവശിഷ്ടങ്ങള്‍ തള്ളി നികത്തുന്നതായി പരാതി. വള്ളുവള്ളി വളവിനു സമീപം ചെറിയപ്പിള്ളി പുഴയുമായി ബന്ധിക്കുന്ന തോടാണ് സ്വകാര്യവ്യക്തി നികത്തിയത്.
തോടിന്റെ മധ്യഭാഗത്ത് പ്ലാസ്റ്റിക് നെറ്റ് കെട്ടിയ ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ തള്ളിയിരിക്കുകയാണ്. സമീപത്തെ പുതിയതായി വീട് നിര്‍മിച്ച വീട്ടുടമയാണ് നികത്തലിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. കൂടുതല്‍ സ്ഥലം ലഭിക്കാനും തീരദേശ പരിപാലന നിയമത്തിന്റെ കുരുക്കില്‍നിന്ന് രക്ഷപ്പെടാനുമാണ് ഈ നീക്കം. മധ്യഭാഗത്ത് കെട്ടിയിരിക്കുന്ന ഗാര്‍ഡൻ നെറ്റ് തള്ളി കെട്ടിടാവശിഷ്ടങ്ങള്‍ തോടിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ്.
ഇത് സംബന്ധിച്ച് സമീപവാസികള്‍ തഹസില്‍ദാര്‍ക്കും വില്ലേജ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വില്ലേജ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. നികത്തിയ ഭാഗം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് വില്ലേജ് അധികൃതര്‍ ഉടമക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഉടൻ നീക്കം ചെയ്യാമെന്ന് മറുപടി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് പരാതി. നികത്തിയ ഭാഗത്ത് വൻ വെള്ളക്കെട്ട് രൂപപ്പെട്ട് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറാൻ ഇടയാക്കുമെന്നാണ് സമീപവാസികള്‍ പറയുന്നത്.