തലശേരി: തലശേരി കോ- ഓപ്പറേറ്റീവ് ആശുപത്രി ഐസിയുവില്‍ കഴിയുന്ന കൂത്തുപറമ്ബ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പന്റെ ആരോഗ്യനിലയില്‍ പുരോഗതി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഞായറാഴ്ച പരിശോധിച്ചു. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ ജി രാജേഷ്, യൂറോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ സുബീഷ് പറോള്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധിച്ചത്. കോ– ഓപ്പറേറ്റീവ് ആശുപത്രി മെഡിക്കല്‍ സുപ്രണ്ട് ഡോ സി കെ രാജീവ് നമ്ബ്യാര്‍, ഡോ സുധാകരൻ കോമത്ത് എന്നിവരുമായി ചികിത്സസംബന്ധിച്ച് ചര്‍ച്ച നടത്തി.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശനിയാഴ്ച സന്ധ്യയോടെയാണ് പുഷ്പനെ കോ–ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സന്ദര്‍ശകരുമായി സംസാരിക്കുന്നതിനിടയില്‍ പെട്ടെന്ന് രക്തസമ്മര്‍ദം കുറയുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഉടൻ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അര്‍ധരാത്രിയോടെയാണ് അപകട നില തരണം ചെയ്തത്.
സിപിഐ എം ജില്ലസെക്രട്ടറി എം വി ജയരാജൻ, ജില്ലസെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രൻ, പി ഹരീന്ദ്രൻ, പാനൂര്‍ ഏരിയസെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, ഡിവൈഎഫ്‌ഐ ജില്ലസെക്രട്ടറി സരിൻശശി എന്നിവര്‍ സന്ദര്‍ശിച്ചു. പുഷ്പൻ സംസാരിക്കുകയും ഭക്ഷണംകഴിക്കുകയും ചെയ്തതായും ആശങ്കപ്പെടാനില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.