കൊച്ചി: ജില്ലയില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ കൊച്ചിയില്‍ ശനിയാഴ്ച എട്ടു കേസുകള്‍ കൂടി എടുത്തു.
സിറ്റി പോലീസ് പരിധിയിലെ ഹാര്‍ബര്‍, മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, ഇൻഫോപാര്‍ക്ക്, എറണാകുളം ടൗണ്‍ നോര്‍ത്ത്, ഹില്‍പാലസ് പോലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും കേരള പൊലീസ് നിയമത്തിലെയും വകുപ്പുകളാണ് കുറ്റക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പഴകിയ ഭക്ഷണ മാലിന്യങ്ങള്‍ പൊതുനിരത്തില്‍ നിക്ഷേപിച്ചതിന് കോമ്ബാറമുക്ക് 4/109 വീട്ടില്‍ ഹര്‍ഷാദ് (31), ഫോര്‍ട്ട് കൊച്ചി മംഗലശ്ശേരി പറമ്ബ് 111/613 വീട്ടില്‍ കെ.എച്ച് അജീഷ് (34) എന്നിവരെ പ്രതിയാക്കി ഹാര്‍ബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മാലിന്യങ്ങള്‍ പ്ലാസ്റ്റിക് സഞ്ചിയിലാക്കി പൊതുസ്ഥലത്ത് നിക്ഷേപിച്ചതിന് മട്ടാഞ്ചേരി ശിവ ക്ഷേത്രം റോഡ് 7/456 വീട്ടില്‍ രാജീവി (59)നെ പ്രതിയാക്കി മട്ടാഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് കെ.എല്‍ -17-ക്യു -5892 , കെ.എല്‍- 27-ജെ 2196, എന്നീ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കെതിരെ ഇൻഫോപാര്‍ക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പഴകിയ ഭക്ഷ്യ മാലിന്യങ്ങള്‍ നിക്ഷേപിച്ചതിന് കലൂര്‍ ദേശാഭിമാനി റോഡിലുള്ള വിഘ്നേശ്വര വെജിറ്റബിള്‍സിന്റെ ഉടമസ്ഥനെതിരെ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പഴയ ഭക്ഷ്യ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിന് തൃപ്പൂണിത്തുറ അശ്വതി ശ്രുയത്ത് വിപിനെ പ്രതിയാക്കി ഹില്‍പ്പാലസ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഫോര്‍ട്ട് കൊച്ചി ബിസ്മി ബിരിയാണി ഹട്ടിന് സമീപം പഴകിയ ഭക്ഷ്യ മാലിന്യങ്ങള്‍ ചാക്കിലാക്കി നിക്ഷേപിച്ചത് കണ്ടതിനെത്തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.