ചെന്നൈ: അരിക്കൊമ്ബനെ കൊണ്ടുപോകുന്നത് തിരുനല്‍വേലിയിലെ വനമേഖലയിലേക്കായിരിക്കുമെന്ന് സ്ഥിരീകരണം.
കളക്കാട് കടുവാ സങ്കേതത്തിലേക്കാണ് ആനയെ കൊണ്ടുപോകുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അരിക്കൊമ്ബനെ മയക്കുവെടി വെച്ച് പിടികൂടിയത്.
ജനവാസ മേഖലയിലിറങ്ങി പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തിയതോടെയാണ് കൊമ്ബനെ മയക്കുവെടി വെച്ചത്. തമിഴ്നാട് വനം വകുപ്പാണ് ഇന്നലെ രാത്രി പന്ത്രണ്ടരയോടെ തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവെച്ച് മയക്കുവെടി വെച്ചത്. ഇന്നലെ പൂശാനംപെട്ടിക്ക് സമീപം കൊമ്ബൻ കാടുവിട്ട് പുറത്തേക്കിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മയക്കുവെടി വെച്ചത്. അരിക്കൊമ്ബന്റെ കാലുകള്‍ ബന്ധിച്ച് എലഫന്റ് ആംബുലൻസില്‍ കയറ്റി യാത്ര തിരിച്ചിട്ടുണ്ട് .
രണ്ട് ഡോസ് മയക്കുവെടി ഉപയോഗിച്ചെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിരുന്നു.മയക്കുവടിയേറ്റ ആന പൂര്‍ണ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
1988-ല്‍ നിലവില്‍ വന്ന കടുവാ സങ്കേതമാണ് കളക്കാട് മുണ്ടൻതുറൈ. തിരുനല്‍വേലിയില്‍ നിന്നും ഏകദേശം 45 കിലോമീറ്റര്‍ ദൂരെയാണിത്.