അബൂദബി: മുഹമ്മദ് ബിന്‍ സായിദ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് സര്‍വകലാശാലയിലെ ആദ്യ സംഘം ബിരുദാനന്തരബിരുദ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി.
59 വിദ്യാര്‍ഥികളാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. ഞായറാഴ്ചയായിരുന്നു ബിരുദദാനച്ചടങ്ങ്. മെഷീന്‍ ലേണിങ്, കമ്ബ്യൂട്ടര്‍ വിഷന്‍, എന്‍.എല്‍.പി എന്നിവയാണ് പഠനവിഷയങ്ങള്‍.
25 രാജ്യങ്ങളില്‍നിന്നാണ് 59 വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കിയത്. 2019ലാണ് യൂനിവേഴ്‌സിറ്റി സ്ഥാപിച്ചത്. നിലവില്‍ 200ലേറെ വിദ്യാര്‍ഥികള്‍ പഠനം തുടരുന്നുണ്ട്. ഇതില്‍ 60ലേറെ പേര്‍ വിദ്യാര്‍ഥിനികളാണ്. അബൂദബി ഇന്‍വെസ്റ്റ്‌മെന്‍റ് അതോറിറ്റി ഡയറക്ടര്‍ ശൈഖ് ഹമദ് ബിന്‍ സായിദ്, വ്യവസായ, അത്യാധുനിക സാങ്കേതികവിദ്യാ മന്ത്രിയും അഡ്‌നോക് മാനേജിങ് ഡയറക്ടറും മുഹമ്മദ് ബിന്‍ സായിദ് നിര്‍മിത ബുദ്ധി സര്‍വകലാശാല ചെയര്‍മാനുമായ ഡോ. സുല്‍ത്താന്‍ അല്‍ ജാബിര്‍, യൂനിവേഴ്‌സിറ്റ് ചീഫ് എക്‌സിക്യൂട്ടിവ് ഡോ. എറിക് സിങ് എന്നിവര്‍ ബിരുദദാനച്ചടങ്ങില്‍ സംബന്ധിച്ചു.
പശ്ചിമേഷ്യയിലെ സമ്ബദ് രംഗത്ത് 2030ഓടെ നിര്‍മിത ബുദ്ധി 320 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്യുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. യു.എ.ഇയാവും ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുക. നിര്‍മിത ബുദ്ധി രംഗത്ത് മുന്‍നിരയിലെത്തുകയെന്ന ലക്ഷ്യവുമായാണ് അബൂദബി വര്‍ഷങ്ങള്‍ക്കു മുമ്ബുതന്നെ ഇത്തരമൊരു സര്‍വകലാശാലക്ക് തുടക്കംകുറിച്ചത്.