കൊല്ലം: കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സൈനികനേയും സഹോദരനേയും മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി നേരിട്ട നാല് പോലീസുകാരെയും സര്‍വീസില്‍ തിരിച്ചെടുത്തു.
സി.ഐ കെ.വിനോദ്, എസ്.ഐ എ.പി അനീഷ്, എഎസ്‌ഐ പ്രകാശ് ചന്ദ്രന്‍, സിപിഒ മണികണ്ഠന്‍ എന്നിവരെയാണ് തിരിച്ചെടുത്തത്. സൈനികന്‍ അടക്കം സഹോദരങ്ങളെ ലഹരിമരുന്ന് കടത്ത് ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചതിന് ഏഴു മാസം മുന്‍പാണ് ഇവരെ സസ്‌പെന്റു ചെയ്തത്. വ്യാജമായ കേസാണ് സഹോദരങ്ങള്‍ക്കെതിരെ എടുത്തതെന്നാണ് പിന്നീട് കണ്ടെത്തിയത്.
എം.ഡി.എം.എ.യുമായി കരിക്കോട് ജങ്ഷനില്‍നിന്ന് ഓഗസ്റ്റ് 25-ന് ദമ്ബതിമാരടക്കം നാല് പേരെ കിളികൊല്ലൂര്‍ പോലീസ് പിടികൂടിയതാണ് സംഭവങ്ങളുടെ തുടക്കം. ഇവരെ കാണാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കളായ സൈനികനും സഹോദരനും സ്റ്റേഷനില്‍ അതിക്രമിച്ചുകടന്ന് പോലീസുകാരനെ ആക്രമിച്ചെന്നപേരിലാണ് ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തത്. സൈനികനായ വിഷ്ണുവിനും സഹോദരന്‍ വിഘ്നേഷിനുമാണ് കിളികൊല്ലൂര്‍ പോലീസില്‍നിന്ന് തിക്താനുഭവമുണ്ടായത്.
എന്നാല്‍ വസ്തുത മറച്ചുവെച്ച് പോലീസുകാര്‍ തിരക്കഥചമച്ച് പത്രങ്ങള്‍ക്ക് റിപ്പോര്‍ട്ടുകള്‍ നല്‍കുകയായിരുന്നെന്ന് ആരോപണം. എം.ഡി.എം.എ. കേസില്‍പ്പെട്ടവരാണെന്നുവരെ ചിത്രീകരിച്ചുവെന്നും ക്രൂരമര്‍ദനത്തിനുശേഷം 12 ദിവസം റിമാന്‍ഡ് ചെയ്തുവെന്നുമാണ് പരാതി. കേസില്‍പ്പെട്ടതോടെ സൈനികനായ വിഷ്ണുവിന്റെ നിശ്ചയിച്ച വിവാഹം മുടങ്ങി. പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ശാരീരിക കായികക്ഷമതാപരീക്ഷയില്‍ പങ്കെടുക്കാനും കഴിയാതെയായി. കോടതിയില്‍ ഹാജരാക്കിയതോടെ മജിസ്ട്രേറ്റിനു മുന്നില്‍ പോലീസിന്റെ ക്രൂരത സഹോദരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെ റിമാന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് കാണിച്ച് മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്കും പരാതി നല്‍കിയിരുന്നു.