ന്യൂയോര്‍ക്ക്: കര്‍ണാടകയിലേത് പോലെ തെലങ്കാനയടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലും ബി.ജെ.പിയെ തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ന്യൂയോര്‍ക്കില്‍ ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് – യു.എസ്.എ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാൻഫ്രാൻസിസ്കോ, വാഷിംഗ്ടണ്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ന്യൂയോര്‍ക്കിലെത്തിയത്.
ബി.ജെ.പിയെ തകര്‍ക്കാനാകുമെന്ന് കര്‍ണാടകയില്‍ തെളിയിച്ചു കഴിഞ്ഞു. ഞങ്ങള്‍ അവരെ തോല്‍പ്പിച്ചതല്ല, തകര്‍ത്തുകളയുകയാണ് ചെയ്തത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ സാദ്ധ്യമായതെല്ലാം ബി.ജെ.പി പ്രയോഗിച്ചു. മാദ്ധ്യമങ്ങള്‍ പോലും അവര്‍ക്കൊപ്പമായിരുന്നു. ഞങ്ങള്‍ക്കുള്ളതിനേക്കാള്‍ പത്തിരട്ടി പണം അവര്‍ക്കുണ്ടായിരുന്നു.
സര്‍ക്കാരും ഏജൻസിയുമൊക്കെ അവരുടെ കൈയിലായിരുന്നു. അവര്‍ക്ക് എല്ലാമുണ്ടായിരുന്നു. എന്നിട്ടും ഞങ്ങള്‍ അവരെ തകര്‍ത്തു. ഇനി തെലങ്കാനയിലാണ് ഞങ്ങള്‍ അവരെ തകര്‍ക്കുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തെലങ്കാനയില്‍ ബി.ജെ.പിയെ കാണാൻ സാധിക്കുന്നത് പ്രയാസമാകും.
തെലങ്കാനയെ കൂടാതെ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളിലും കര്‍ണാടകയില്‍ സംഭവിച്ചത് നടക്കും. ബി.ജെ.പിയെ തോല്‍പ്പിക്കാൻ പോകുന്നത് കോണ്‍ഗ്രസ് മാത്രമല്ല, ഇവിടുത്തെ ജനങ്ങള്‍ കൂടിയാണ്. ബി.ജെ.പി സമൂഹത്തിലേക്ക് പടര്‍ത്തുന്ന വിദ്വേഷവുമായി മുന്നോട്ടുപോകാനാകില്ലെന്ന് ഇന്ത്യ മനസിലാക്കി.
ഈ സംസ്ഥാനങ്ങളില്‍ അത് കാണാം. അതിന് ശേഷം 2024ലും അത് സംഭവിക്കും. പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും രാഹുല്‍ പറഞ്ഞു. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്ത്യൻ വംശജര്‍ക്കുമൊപ്പം പരിപാടിയില്‍ പങ്കെടുത്തു.
ന്യൂയോര്‍ക്കില്‍ യു.എസ് മുൻ പ്രസിഡന്റ് ഫ്രാങ്ക്‌ലിൻ ഡി റൂസ്‌വെല്‍റ്റിന്റെ വസതിയായ റൂസ്‌വെല്‍റ്റ് ഹൗസില്‍ നടന്ന സംവാദ പരിപാടിയിലും രാഹുല്‍ പങ്കെടുത്തിരുന്നു.
ഒഡീഷ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി. ‘ 270ലേറെ മരണമുണ്ടായിട്ടും ആര്‍ക്കും ഉത്തരവാദിത്വമില്ല. ഇത്രയും വേദനാജനകമായ അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മോദി സര്‍ക്കാരിന് ഒളിച്ചോടാനാകില്ല. പ്രധാനമന്ത്രി ഉടൻ റെയില്‍വേ മന്ത്രിയുടെ രാജി ആവശ്യപ്പെടണം’ രാഹുല്‍ ട്വീറ്റ് ചെയ്തു.