കാളികാവ്: അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന താമരച്ചക്ക വ്യാപിപ്പിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തകരായ ശിഹാബ് പറാട്ടിയും ഷറഫുദ്ദീൻ കാളികാവും.
ചോലച്ചക്ക, കുള്ളൻ ചക്ക, ഉണ്ണിചക്ക, മണിച്ചക്ക തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന താമരച്ചക്കക്ക് സാധാരണ ചക്കയേക്കാള്‍ രുചി വളരെ കൂടുതലാണ്. കഴിഞ്ഞ വര്‍ഷം താമരച്ചക്കകള്‍ വാങ്ങി കുരു മുളപ്പിച്ച് തൈകള്‍ കൂടകളിലാക്കിയിട്ടിട്ടുണ്ട്. ഒരു വര്‍ഷം പ്രായമായ തൈകളാണ് വിതരണത്തിനുള്ളത്. ഇതിനകം തന്നെ ആവശ്യക്കാര്‍ക്ക് തൈകള്‍ നല്‍കികഴിഞ്ഞു. കൂടുതല്‍ ആവശ്യക്കാരുള്ളതിനാല്‍ കൂടുതല്‍ തൈകള്‍ നട്ടു മുളപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇരുവരും.
പാതയോരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും അനേകം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട് ഈ പരിസ്ഥിതി പ്രവര്‍ത്തകര്‍. നട്ടുപിടിപ്പിച്ച വൃക്ഷത്തൈകളുടെ കൃത്യമായ സംരക്ഷണം കൂടി ഉറപ്പാക്കുന്നുണ്ട്. ഈ വര്‍ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആവശ്യപ്പെടുന്ന തണല്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. അമ്ബലക്കടവ് എല്‍.പി സ്കൂളില്‍ കുട്ടികളുടെ പാര്‍ക്കില്‍ ഈ അവധിക്കാലത്ത് ആദ്യപടിയായി തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചു.
പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ ശിഹാബ് പറാട്ടി കാളികാവില്‍ സോഫ വര്‍ക്ക് തൊഴിലാളിയാണ്. അധ്യാപകനും മോട്ടിവേഷൻ ട്രെയിനറുമാണ് ഷറഫുദ്ദീൻ കാളികാവ്. താമരച്ചക്ക തൈകള്‍ ആവശ്യമുള്ളവര്‍ 9961209677 എന്ന നമ്ബറിലേക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചാല്‍ മതി.