എറണാകുളം: വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ കുരീക്കാട് പാറയില്‍ വീട്ടില്‍ രഞ്ജിത്തിനെ റെയില്‍വേ സംരക്ഷണ സേന, സ്പെഷ്യല്‍ ടീം അറസ്റ്റ് ചെയ്തു.
ചോറ്റാനിക്കര റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച് മേയ് 25 നാണ് രഞ്ജിത്ത് ട്രെയിനിന് കല്ലെറിഞ്ഞത്. രഞ്ജിത്തും കൂട്ടുകാരും മദ്യപിക്കുമ്ബോള്‍ ഉണ്ടായ വഴക്കിനിടെ ഒരു കൂട്ടുകാരൻ ഓടിയപ്പോള്‍ അയാളെ എറിഞ്ഞ കല്ല് വന്ദേഭാരത് ട്രെയിനിന്റെ ചില്ലില്‍ പതിക്കുകയായിരുന്നു. കല്ലേറില്‍ ട്രെയിനിന്റെ ചില്ലിന് കേടുപാട് പറ്റിയിരുന്നു. ട്രെയിനിലെ യാത്രക്കാരാണ് സംഭവം ടിടിആറിനെ അറിയിച്ചത്. വന്ദേ ഭാരത് സി ആറ് കോച്ചിന്റെ ചില്ലാണ് തകര്‍ന്നത്. സംഭവത്തില്‍ അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ഇത് മൂന്നാം തവണയാണ് കേരളത്തില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടാകുന്നത്. നേരത്തെ തിരൂരും പാപ്പിനിശേരിയിലും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിരുന്നു. മലപ്പുറം തിരൂരിനടുത്ത് വന്ദേ ഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു. താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കളിക്കുന്നതിനിടെ സംഭവിച്ച പിഴവെന്നാണ് റിസ്വാൻ പോലീസിന് നല്‍കിയ മൊഴി പൈപ്പ് കൊണ്ട് മാവിലേക്ക് എറിഞ്ഞപ്പോള്‍ സംഭവിച്ചതാണെന്നും മൊഴിയിലുണ്ട്.അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇയാളെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ മെയ് ഒന്നിനായിരുന്നു സംഭവം. കല്ലേറില്‍ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വന്ദേ ഭാരത് ട്രെയിനിന്‍റെ സി 4 കോച്ചിന്‍റെ ചില്ലിന് വിള്ളല്‍ വീണിരുന്നു.