കോട്ടയം: കാത്തിരിപ്പിന് വിരാമംകുറിച്ച് നവീകരിച്ച ഈരാറ്റുപേട്ട – വാഗമണ്‍ റോഡ് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.
ഏഴിന് വൈകിട്ട് നാലിന് ഈരാറ്റുപേട്ട സെൻട്രല്‍ ജങ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനംചെയ്യും. മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. വര്‍ഷങ്ങളായി തകര്‍ന്ന് കിടന്ന റോഡ് 20 കോടി രൂപ അനുവദിച്ചാണ് ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തിയത്.
ബിഎം ആൻഡ് ബിസി നിലവാരത്തില്‍ റീ ടാറിങ് നടത്തി സൈഡ് കോണ്‍ക്രീറ്റിങ്, ഓട നിര്‍മാണം, കലുങ്ക് നിര്‍മാണം, സംരക്ഷണഭിത്തികള്‍ തുടങ്ങിയവ പൂര്‍ത്തീകരിച്ചു. കൂടാതെ കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് വീതികൂട്ടി റീടാര്‍ ചെയ്യാൻ 64 കോടി രൂപ കിഫ്ബി മുഖേനയും അനുവദിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കായിരുന്നു നിര്‍മാണ ചുമതല.
ആദ്യഘട്ടമായി തീക്കോയി മുതല്‍ വാഗമണ്‍വരെ ഭാഗത്ത് ഏറ്റവും മോശമായി കിടന്ന റോഡ് ഡബ്ല്യുഎംഎം ജിഎസ്ബി ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മിച്ചു. വാഗമണ്‍വരെ ശേഷിക്കുന്ന ഭാഗത്ത് പുതുപാതയി ഇല്‍ഒന്നാംഘട്ട ബിഎം ടാറിങ്ങും തുടര്‍ന്ന് രണ്ടാംഘട്ട ഉപരിതല ടാറിങ്ങും പൂര്‍ത്തീകരിച്ചു. മഴവെള്ളപ്പാച്ചിലില്‍ റോഡ് തകരാൻ സാധ്യതയുള്ളിടത്ത് ഇരുവശങ്ങളിലും മറ്റിടങ്ങളില്‍ ഒരുവശത്തും ഉപരിതല ഓടകളും നിര്‍മിച്ചു. സുരക്ഷിതയാത്ര ഉറപ്പാക്കാനായി തെര്‍മോ പ്ലാസ്റ്റിക് റോഡ് മാര്‍ക്കിങ്, റോഡ് സ്റ്റഡ്സ്, ദിശാബോര്‍ഡുകള്‍, വിവിധ തരത്തിലുള്ള സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.