Thursday, April 18, 2024
HomeUSAഓവലില്‍ കലാശപ്പോര് നാളെ മുതല്‍; കിരീടമെത്തുമോ?

ഓവലില്‍ കലാശപ്പോര് നാളെ മുതല്‍; കിരീടമെത്തുമോ?

ണ്ടൻ: 2013 ചാമ്ബ്യൻസ് ട്രോഫിയില്‍ കപ്പുയര്‍ത്തിയശേഷം ഇതുവരെയും ഐ.സി.സി കിരീടങ്ങള്‍ മാറോടുചേര്‍ക്കാനാവാത്ത ക്ഷീണം തീര്‍ക്കാൻ ഇന്ത്യ നാളെ ലണ്ടനിലെ ഓവല്‍ മൈതാനത്ത് ഇറങ്ങുന്നു.

ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ് ചാമ്ബ്യന്മാരെ നിര്‍ണയിക്കാനുള്ള കലാശപ്പോരില്‍ ആസ്ട്രേലിയയുമായാണ് മുഖാമുഖം.

ഐ.പി.എല്ലിലെ വ്യക്തിഗത പ്രകടനങ്ങള്‍ കരുത്താക്കി ടീം ഇന്ത്യ സജ്ജമാണെങ്കിലും അവസാന ഭാഗ്യം കയ്യാലപ്പുറത്തുനില്‍ക്കുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്. നിലവിലെ പോയന്റ് പട്ടികയില്‍ 19 ടെസ്റ്റുകളില്‍ 66.67 പോയന്റ് നേടി ആസ്ട്രേലിയയാണ് ഒന്നാമതെത്തിയത്.

58.8 പോയന്റുള്ള ഇന്ത്യ രണ്ടാമന്മാരായാണ് ഫൈനലിനെത്തിയത്. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ കങ്കാരുക്കളെ 2-1ന് വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

കന്നി ഫൈനലില്‍ ന്യൂസിലൻഡിനു മുന്നില്‍ ഇന്ത്യക്ക് കിരീടം നഷ്ടമായിരുന്നു. കോഹ്‍ലി നയിച്ച ഇന്ത്യയെ എട്ടു വിക്കറ്റിന് കടന്നായിരുന്നു സതാംപ്ടണിലെ റോസ് ബൗളില്‍ കിവികള്‍ കിരീടമുയര്‍ത്തിയത്. ഇത്തവണ മത്സരം സമനിലയിലായാല്‍ ഇരു ടീമും കിരീടം പങ്കുവെക്കും. കാലാവസ്ഥ പ്രയാസമായാല്‍ ഒരു ദിവസം അധികം അനുവദിക്കും. ഇന്ത്യൻ സമയം 3.30ന് തുടങ്ങി 11 മണി വരെയാകും എല്ലാ ദിവസങ്ങളിലും മത്സരം.

പരിക്കില്‍ വലഞ്ഞ് ഋഷഭ് പന്തും ജസ്പ്രീത് ബുംറയുമില്ലാത്ത ടീമില്‍ മറ്റെല്ലാവരും ഫിറ്റ്നസിലും ഫോമിലും പൂര്‍ണകരുത്തോടെയുണ്ട്. മുൻ ഉപനായകൻ അജിൻക്യ രഹാനെ തിരിച്ചെത്തിയപ്പോള്‍ അടുത്തിടെ ബാറ്റിങ് താളം കണ്ടെത്താനാകാത്ത സൂര്യകുമാര്‍ യാദവിന് 15 അംഗ സ്ക്വാഡിലേക്ക് വിളി കിട്ടിയില്ലെന്നത് ശ്രദ്ധേയം. കുല്‍ദീപ് യാദവും പരിക്കിലുള്ള ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ എന്നിവരും പുറത്താണ്.

2022 ജനുവരിയില്‍ ദേശീയ ടീമില്‍ കളിച്ചശേഷം ആദ്യമായാണ് രഹാനെക്ക് വീണ്ടും വിളിയെത്തുന്നത്. ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ ഠാകുര്‍, വിക്കറ്റിനു പിന്നിലെ വിശ്വസ്തൻ ഇശാൻ കിഷൻ എന്നിവരും ഇടമുറപ്പിച്ചിട്ടുണ്ട്. രവീന്ദ്ര ജദേജ, ആര്‍. അശ്വിൻ, അക്സര്‍ പട്ടേല്‍ എന്നിവരടങ്ങുന്നതാണ് സ്പിൻ സ്ക്വാഡ്. റിസര്‍വ് നിരയായി യശസ്വി ജയ്സ്വാള്‍, മുകേഷ് കുമാര്‍, സൂര്യകുമാര്‍ യാദവ് എന്നിവരുണ്ട്.

ടീം ഇന്ത്യ: രോഹിത് ശര്‍മ (നായകൻ), രവിചന്ദ്രൻ അശ്വിൻ, കെ.എസ്. ഭരത്, ശുഭ്മൻ ഗില്‍, രവീന്ദ്ര ജദേജ, വിരാട് കോഹ്‍ലി, ഇശാൻ കിഷൻ, ചേതേശ്വര്‍ പുജാര, അക്സര്‍ പട്ടേല്‍, അജിൻക്യ രഹാനെ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാകുര്‍, ജയ്ദേവ് ഉനദ്കട്ട്, ഉമേഷ് യാദവ്.

അതിവേഗം ട്വന്റി20 മത്സരങ്ങള്‍ ക്രിക്കറ്റ് ലോകത്ത് പിടിമുറുക്കുന്നത് ടെസ്റ്റിന് മരണമണിയാകുമെന്ന ആശങ്കയുമായി ആസ്ട്രേലിയൻ ബാറ്റര്‍ സ്റ്റീവ് സ്മിത്ത്. ലോകം മുഴുക്കെ കുട്ടിക്രിക്കറ്റിനാണ് ജനം കാത്തുനില്‍ക്കുന്നത്. കൊച്ചുരാജ്യങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റ് തീരെ കുറച്ചു മാത്രം കളിക്കുന്നതാണ് നിലവിലെ കാഴ്ച. ഇന്ത്യ, ആസ്ട്രേലിയ, ഇംഗ്ലണ്ട് രാജ്യങ്ങള്‍ മാത്രമാണ് മതിയായ അളവില്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നത്. എന്നാലും ടെസ്റ്റ് നിലനില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റീവ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular