വാഷിംഗ്ടണ്‍: യു.എസില്‍ 2024 പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പ് കളത്തില്‍ രംഗത്തിറങ്ങി മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്.
റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാനുള്ള പോരാട്ടത്തിനായി ( പ്രൈമറി ) പെൻസ് ഔദ്യോഗികമായി നാമനിര്‍ദ്ദേശം സമര്‍പ്പിച്ചു. 63കാരനായ പെൻസിന്റെ പ്രചാരണ പരിപാടികള്‍ക്ക് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ നാളെ തുടക്കമായേക്കും.
2017 മുതല്‍ 2021വരെ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കീഴിലായിരുന്നു പെൻസ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചത്. ഇൻഡ്യാന മുൻ ഗവര്‍ണറായിരുന്ന പെൻസ് 2020 വരെ ട്രംപിന്റെ വിശ്വസ്തനായിരുന്നു. തിരഞ്ഞെടുപ്പ് പരാജയം അട്ടിമറിക്കാൻ ട്രംപ് തിരികൊളുത്തിയ ക്യാപിറ്റല്‍ ആക്രമണത്തോടെ ഇരുവരും ഇടഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ട്രംപ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ മുഖ്യഎതിരാളിയും ഫ്ലോറിഡ ഗവര്‍ണറുമായ റോണ്‍ ഡിസാന്റിസ്, സൗത്ത് കാരലൈന മുൻ ഗവര്‍ണറും യു.എന്നിലെ മുൻ യു.എസ് അംബാസഡറുമായ നിക്കി ഹേലി, ആര്‍ക്കൻസോ ഗവര്‍ണര്‍ എയ്‌സ ഹച്ചിൻസണ്‍, ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി തുടങ്ങിയവരാണ് റിപ്പബ്ലിക്കൻ പ്രൈമറിയിലെ മറ്റ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി പ്രസിഡന്റ് ജോ ബൈഡനും മത്സരിക്കുന്നുണ്ട്.