റിയാദ്: നീണ്ട ഏഴ് വര്‍ഷത്തിന് ശേഷം സൗദി അറേബ്യയിലെ തങ്ങളുടെ എംബസി ഇറാൻ ഇന്ന് തുറക്കും. മാര്‍ച്ചില്‍ ബീജിംഗില്‍ ചൈനയുടെ മദ്ധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനും ഇരുരാജ്യങ്ങളിലെയും എംബസികള്‍ തുറക്കാനും തീരുമാനിച്ചത്.
2016ല്‍ ടെഹ്‌റാനിലെ തങ്ങളുടെ നയതന്ത്ര ഓഫീസുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കാൻ സൗദി തീരുമാനിച്ചത്. ഷിയാ നേതാവായ നിമ്‌ര്‍ അല്‍ – നിമ്‌റിനെ സൗദി തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. വൈകാതെ ഇറാന്റെ നയതന്ത്രപ്രതിനിധികളെ സൗദി പുറത്താക്കിയിരുന്നു.
ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30നാണ് റിയാദില്‍ ഇറാന്റെ എംബസി തുറക്കുന്നത്. അലിറെസ എനയാത്തിയെ സൗദിയിലെ ഇറാൻ അംബാസഡറായി നിയമിച്ചു. നേരത്തെ കുവൈറ്റിലെ ഇറാൻ അംബാസഡറായിരുന്നു അലിറെസ. അതേ സമയം, ടെഹ്‌റാനിലെ എംബസി എന്ന് തുറക്കുമെന്നോ അംബസാഡറെ എപ്പോള്‍ നിയമിക്കുമെന്നോ സൗദി വ്യക്തമാക്കിയിട്ടില്ല.