Thursday, March 28, 2024
HomeKeralaകുഞ്ഞിനെ മാനസികമായി പീഡിപ്പിച്ചു: മകള്‍ പോയി എന്ന് ഒരു മര്യാദപോലും ഇല്ലാതെ കോളേജ് മാനേജര്‍ പച്ചയ്‌ക്ക്...

കുഞ്ഞിനെ മാനസികമായി പീഡിപ്പിച്ചു: മകള്‍ പോയി എന്ന് ഒരു മര്യാദപോലും ഇല്ലാതെ കോളേജ് മാനേജര്‍ പച്ചയ്‌ക്ക് പിതാവിനെ അറിയിച്ചു; പരീക്ഷയില്‍ തോറ്റ മാനസിക വിഷമം മൂലമാണ് മകള്‍ മരിച്ചതെന്ന കാപ്സ്യൂള്‍ ഞങ്ങളെകൊണ്ട് കഴിപ്പിക്കാന്‍ ശ്രമിച്ചു; ഹൃദയം നുറുങ്ങുന്ന കുറിപ്പ്

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് രണ്ടാം വര്‍ഷ ഫുഡ് ടെക്ക്നോളജി വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം ഇരമ്ബുകയാണ്.

ശ്രദ്ധ സതീഷിന്റെ ആത്മഹത്യയ്‌ക്ക് കാരണം കോളേജ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ മാനസിക പീഡനമാണെന്നുള്ള ആരോപണം ശക്തമാണ്. ബിജെപിയും എബിവിപിയും അടക്കമുള്ള സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇപ്പോഴിതാ, ശ്രദ്ധ സതീഷിന്റെ അയല്‍വാസിയായ രഘുനന്ദനൻ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ഹൃദയത്തില്‍ തറയ്‌ക്കുകയാണ്. വിദ്യാര്‍ത്ഥിനിയോട് കോളേജ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ മനുഷ്യത്വരഹിത പെരുമാറ്റത്തെപ്പറ്റിയാണ് കുറിപ്പ്.

ഒരു പ്രധാന കാര്യം പറയുവാനാണ് ഈ പോസ്റ്റ് ഇടുന്നത്. എന്റെ സുഹൃത്തും അയല്‍വാസിയുവായ സതീഷിൻ്റ മകളുടെ മരണവുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ്. കൂട്ടുകാരന്റെ മകളായ ഇരുപത് വയസ്സുകാരി ശ്രദ്ധ പ്ലസ് ടൂ പoനത്തിനു ശേഷം അവളുടെ ഇഷ്ടവിഷമായ ഫുഡ് ടെക്നോളജിയ്‌ക്ക് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ പ്രവേശനം എടുത്തു. അവധിക്കാലത്തിനു ശേഷം ഞങ്ങളുടെ കുട്ടി ജൂണ്‍ ഒന്നാം തിയതി രാവിലെ അച്ഛന് ടാറ്റാ കൊടുത്ത് ബസ്സില്‍ കയറുമ്ബോഴും അച്ഛനും മകളും നാളെയുള്ള ഭാവിയെപ്പറ്റിയുള്ള ആകാംക്ഷയിലും പ്രതീക്ഷയിലും ആയിരുന്നു. പക്ഷെ കാര്യങ്ങള്‍ ഡിപ്പാര്‍ട്ട്മെൻ്റ് എച്ച്‌.ഓ.ഡി എന്ന കോമാളിയും വാര്‍ഡൻ എന്ന രാക്ഷസിയും ചേര്‍ന്ന് തകിടം മറിച്ചു. ലാബില്‍ ഫോണ്‍ നോട്ടിഫിക്കേഷൻ നോക്കി എന്ന കാരണം കൊണ്ട് ലാബ് അസിസ്റ്റൻ്റ് എന്നയാള്‍ ഫോണ്‍ മേടിച്ചെടുത്ത് കോമാളി സമക്ഷം ഹാജരാക്കി ഞങ്ങളുടെ കൊച്ചിനെ വിസ്താരം നടത്തി. മനസ്സികമായി അങ്ങേയറ്റം പീഡനം ഇയാളില്‍ നിന്നും ലഭിച്ച ശേഷം, ഹോസ്റ്റലില്‍ ചെന്ന ശേഷവും കൊച്ചിന് മനസ്സികമായി പീഡനം ഏറ്റുവാങ്ങേണ്ടി വന്നു എന്ന് അറിയുവാൻ സാധിച്ചു.

എട്ട് മണിക്ക് ശേഷം പിതാവിന് കോളേജില്‍ നിന്നും മകള്‍ ഗുരുതരാവസ്ഥയിലാണെന്നും ഉടൻ എത്തിച്ചേരണം എന്നും അറിയിപ്പ് ലഭിച്ചു. പത്ത് മിനിറ്റുകള്‍ക്ക് ശേഷം കോളേജ് മാനേജര്‍ എന്ന് അവകാശപ്പെടുന്ന വ്യക്തി വിളിച്ച്‌ താങ്കളുടെ മകള്‍ പോയി എന്ന് ഒരു മര്യാദപോലും ഇല്ലാതെ പച്ചയ്‌ക്ക് ആ പിതാവിനെ അറിയിച്ചു. തുടര്‍ന്ന് ഞാനും പിതാവും കുറച്ച്‌ സുഹൃത്തുക്കളുമായി കോളേജിലേക്ക് പോന്നു. യാത്രാമദ്ധ്യേ കാഞ്ഞിരപ്പിള്ളി എസ്‌.ഐ സര്‍ പറഞ്ഞതു പ്രകാരം ഞങ്ങള്‍ കാഞ്ഞിരപ്പിള്ളി മേരി ക്വീൻ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ വാര്‍ഡനും സഹവാര്‍ഡനും ഉണ്ടായിരുന്നു. അങ്ങേയറ്റം ആഥിത്യ മര്യാദ ഉണ്ടായിരുന്ന അവര്‍ എന്നെയും പിതാവിനെയും ഒരു മൂലയ്‌ക്ക് ഇരുത്തി സ്ഥലം കാലിയാക്കി. തുടര്‍ന്ന് എസ്.ഐയുമായി സംസാരിച്ച്‌ പോലീസ് എത്തിയപ്പോള്‍ കോളേജ് അധികാരികളും ഒപ്പം എത്തി. എന്നെയും സതീഷിനെയും മോര്‍ച്ചറിയില്‍ കൊണ്ടുപോയി മരിച്ച്‌ മരവിച്ചു കിടക്കുന്ന ഞങ്ങളുടെ കൊച്ചിനെ കാണിച്ചു തന്നു. പിറ്റേ ദിവസം ഇൻക്വസ്റ്റ് നടപടികള്‍ക്കായി രാവിലെ ഏഴരയോടെ അവിടെ എത്തി ചേര്‍ന്ന ഞങ്ങളെ പോലീസില്‍ നിന്നും ഒഫീഷ്യല്‍ ആയി റിട്ടയര്‍ ചെയ്ത ചെന്നായ്‌ക്കള്‍ ചേര്‍ന്ന് ശ്രദ്ധ പരീക്ഷയില്‍ തോറ്റ മാനസിക വിഷമം മൂലമാണ് മരിച്ചതെന്ന കാപ്സ്യൂള്‍ കഴിപ്പിക്കാൻ ശ്രമിച്ചു.

ഏകദേശം നൂറോളം വരുന്ന നല്ലവരായ സഹപാഠികള്‍ എന്നെ ഈ വിവരം തലേദിവസം തന്നെ ധരിപ്പിച്ചിരുന്നതിനാല്‍ ഈ ക്യാപ്സൂള്‍ ഞാനും എന്റെ കൂട്ടുകാരും വിഴുങ്ങിയില്ല. ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഒരു കുട്ടിയെ ആശുപത്രിയില്‍ തല കറങ്ങിവീണതാണെന്ന ഒരു ഇഞ്ചക്ഷനും ഡോക്ടര്‍മാര്‍ക്ക് ഇവര്‍ കൊടുക്കുവാൻ ശ്രമിച്ചു എന്ന് അറിയാൻ സാധിച്ചു. നഷ്ടം എന്നത് എന്നന്നേക്കുമായി ശ്രദ്ധയുടെ അച്ഛനും അമ്മയ്‌ക്കും കുടുംബത്തിനും മാത്രമാണ് എന്ന സത്യം ഉള്‍ക്കൊണ്ട് പറയട്ടെ ശ്രദ്ധക്ക് നീതി വേണം. പ്രിയ സുഹൃത്തുക്കളെ, മകള്‍ നഷ്ടപ്പെട്ട അമ്മയുടെയും അച്ഛന്റെയും വിഷമം മനസ്സിലാക്കി നാളെ നമ്മുടെ വീട്ടില്‍ ഈ ദുരന്തം ആവര്‍ത്തിക്കാതിരിക്കാൻ നിങ്ങള്‍ ഓരോരുത്തരും ഈ സംഭവം പത്ത് ആളുകളിലേയ്‌ക്കെങ്കിലും എത്തിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. പണം മാത്രം പ്രതീക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു പ്രതികരണം നല്‍കണം എന്ന് മനസ്സിലാക്കി അണ്ണാറക്കണ്ണനും തന്നാലാവുന്നത് ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular