തിരുവനന്തപുരം: പുരയിടമായി തരംമാറ്റുന്ന ഭൂമിയുടെ ന്യായവില അടിയന്തരമായി വര്‍ദ്ധിപ്പിക്കാൻ സര്‍ക്കാര്‍ നിര്‍ദ്ദേശം.
തരംമാറ്രിയ വസ്തുവിന് തൊട്ടടുത്തുള്ള പുരയിടത്തിന്റെ ന്യായവില നിശ്ചയിക്കും. നിലവുംമറ്റും പുരയിടമായി തരംമാറ്റാനുള്ള ലക്ഷക്കണക്കിന് അപേക്ഷകള്‍ ലഭിക്കുകയും അനുമതി ലഭിച്ചവ കുറഞ്ഞ മതിപ്പ് വില രേഖപ്പെടുത്തി വില്പന നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് യഥാര്‍ത്ഥ പുരയിടങ്ങളുടെ ന്യായവില ഇവയ്ക്കും ബാധകമാക്കാൻ തീരുമാനിച്ചത്. ഇതുവഴി സ്റ്റാമ്ബ് ഡ്യൂട്ടിയായും രജിസ്ട്രേഷൻ ഫീസായും വൻതുക സര്‍ക്കാരില്‍ വന്നുചേരും.
ന്യായവിലയുടെ എട്ട് ശതമാനമാണ് സ്റ്റാമ്ബ് ഡ്യൂട്ടി. രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസും. തരംമാറ്റിയ ഭൂമി മതിപ്പ് വിലയ്ക്ക് പ്രമാണം ചെയ്യുന്നതിനാല്‍ സര്‍ക്കാരിന് ലഭിക്കേണ്ട സ്റ്റാമ്ബ് ഡ്യൂട്ടിയില്‍ കുറവ് വരുന്നു. അതേസമയം, തരംമാറ്റി പുരയിടമാക്കുന്നതോടെ വിപണി വിലയും മൂല്യവും ഉയര്‍ന്നിട്ടുണ്ടാവും.
ഭൂമിയുടെ ന്യായവില നിശ്ചയിക്കാനുള്ള അധികാരം ആര്‍.ഡി.ഒ മാര്‍ക്കാണ്. ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമി തരംമാറ്റാനുള്ള അനുമതി നല്‍കിയതോടെ വൻതോതിലാണ് തരംമാറ്റ അപേക്ഷ ലഭിച്ചത്. രണ്ടര ലക്ഷത്തോളം കടലാസ് അപേക്ഷകള്‍ താത്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് റവന്യു വകുപ്പ് തീര്‍പ്പാക്കിയത്. 2022 ജനുവരി ഒന്നു മുതല്‍ തരംമാറ്റത്തിന് ഓണ്‍ലൈൻ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. 2023 മേയ് 30 വരെ രണ്ടര ലക്ഷത്തോളം അപേക്ഷകളാണ് ഓണ്‍ലൈൻ വഴി കിട്ടിയത്. ഇതും വേഗത്തില്‍ തീര്‍പ്പാക്കും.
ന്യായവില മാനദണ്ഡം
പുരയിടമെന്നും നിലമെന്നും വേര്‍തിരിക്കും.
റോഡുകളുടെ സാമീപ്യം (ദേശീയപാത, സംസ്ഥാന പാത, പൊതുമരാമത്ത് , പഞ്ചായത്ത്, മുനിസിപ്പല്‍ ).
പ്രദേശത്തിന്റെ സാമ്ബത്തികാവസ്ഥ (നഗരം, പട്ടണം, ഗ്രാമം)
മാര്‍ക്കറ്റ് വില