കൊല്‍ക്കത്ത: 278 പേര്‍ കൊല്ലപ്പെട്ട ഒഡിഷ തീവണ്ടി ദുരന്തത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്ത്.
തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ഗൂഢാലോചനയാണ് അപകടത്തിന് പിന്നില്‍. സിബിഐ അന്വേഷണത്തെ അവര്‍ ഭയക്കുന്നത് അതുകൊണ്ടാണ്. മറ്റൊരു സംസ്ഥാനത്ത് നടന്ന സംഭവത്തില്‍ അവര്‍ കഴിഞ്ഞ ദിവസം മുതല്‍ എന്തിനാണ് ഇത്രയധികം ആശങ്കപ്പെടുന്നതെന്നുംബിജെപി നേതാവ് കൂടിയായ സുവേന്ദു അധികാരി ചോദിച്ചു.
രണ്ട് റെയില്‍വെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം തൃണമൂല്‍ നേതാവ് കുണാല്‍ ഘോഷ് പുറത്തുവിട്ടിരുന്നു. ഓഡിയോ ക്ലിപ്പ് മുൻനിര്‍ത്തിയാണ് സുവേന്ദു തൃണമൂലിനെതിരെ ആരോപണം ഉന്നയിക്കുന്നത്. പോലീസിനെ ഉപയോഗിച്ചാണ് തൃണമൂല്‍ നേതാക്കള്‍ റെയില്‍വെ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതെന്ന് സുവേന്ദു ആരോപിച്ചു. ഫോണ്‍ സംഭാഷണം എങ്ങനെയാണ് പുറത്തുവന്നത്. അതേക്കുറിച്ച് സിബിഐ വിശദമായ അന്വേഷണം നടത്തണം. അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് സുവേന്ദു അധികാരി.
ട്രെയിൻ അപകടത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറുന്നതിന്റെ പേരില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സത്യം പുറത്തുവരുന്നത് തടയാനുള്ള സമയമല്ല ഇതെന്ന് അവര്‍ കുറ്റപ്പെടുത്തിയിരുന്നു. ജ്ഞാനേശ്വരി എക്സ്പരസുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിച്ചതാണ്. ഒരു വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. അപകടം നടന്നിട്ട് 12 വര്‍ഷമായി. റെയില്‍വെ സുരക്ഷാ കമ്മീഷണര്‍ ഉള്ളപ്പോള്‍ എന്തിനാണ് കേസുകള്‍ സിബിഐ അന്വേഷിക്കുന്നതെന്ന് മമത ചോദിച്ചിരുന്നു.