കൊച്ചി: ഒഡീഷ ട്രെയിൻ അപകടത്തില്‍പ്പെട്ടവര്‍ക്ക് റിലയൻസ് ഫൗണ്ടേഷൻ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു. സൗജന്യ മരുന്നുകളും റേഷനും തൊഴിലവസരങ്ങളുമുള്‍പ്പെടെ 10 ഇന സഹായങ്ങളാണ് പ്രഖ്യാപിച്ചത്.
പരിക്കേറ്റവര്‍ക്ക് സൗജന്യ മരുന്നുകള്‍, അപകടത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് ചികിത്സ, ആംബുലൻസുകള്‍ക്ക് ജിയോ-ബിപി നെറ്റ്വര്‍ക്ക് വഴി സൗജന്യ ഇന്ധനം, ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് അടുത്ത ആറ് മാസത്തേക്ക് സൗജന്യ റേഷൻ, കൗണ്‍സിലിംഗ് സേവനങ്ങള്‍, മരണപ്പെട്ടയാളുടെ ഒരു കുടുംബാംഗത്തിന് ജിയോ, റിലയൻസ് റീട്ടെയില്‍ എന്നിവയില്‍ തൊഴിലവസരങ്ങള്‍ എന്നിവയും നല്‍കും.
കൂടാതെ വികലാംഗര്‍ക്ക് വീല്‍ചെയറുകള്‍, കൃത്രിമ കൈകാലുകള്‍ എന്നിവയുള്‍പ്പെടെയുള്ള സഹായം, പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് വിദഗ്ധ നൈപുണ്യ പരിശീലനം, വരുമാനമുള്ള ഏക കുടുംബാംഗത്തെ നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് മൈക്രോഫിനാൻസും പരിശീലന അവസരങ്ങളും, അപകടത്തില്‍പ്പെട്ട ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഉപജീവന സഹായമായി കന്നുകാലികളെ നല്‍കുക, ഉപജീവനമാര്‍ഗം പുനര്‍നിര്‍മ്മിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിന് ഒരു വര്‍ഷത്തേക്ക് ഒരു കുടുംബാംഗത്തിന് സൗജന്യ മൊബൈല്‍ കണക്റ്റിവിറ്റി എന്നിവ ഉള്‍പ്പെടുന്ന സഹായങ്ങളാണ് റിലയൻസ് ഫൗണ്ടേഷൻ നല്‍കുക.
‘ഒഡീഷ ട്രെയിൻ അപകടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് റിലയൻസ് ഫൗണ്ടേഷന്റെ പേരില്‍ അനുശോചനം അറിയിക്കുന്നു’ എന്ന് റിലയൻസ് ഫൗണ്ടേഷൻ ഫൗണ്ടര്‍ ആൻഡ് ചെയര്‍പേഴ്സണ്‍ നിത അംബാനി പറഞ്ഞു.
‘അപകടത്തെക്കുറിച്ച് അറിഞ്ഞയുടൻ രക്ഷാപ്രവര്‍ത്തനം സുഗമമാക്കാൻ ഞങ്ങളുടെ ദുരന്ത നിവാരണ സംഘത്തെ ഉടൻ വിന്യസിച്ചിരുന്നു. ദുരന്തം മൂലമുണ്ടായ ദുരിതങ്ങള്‍ നമുക്ക് പഴയപടിയാക്കാൻ കഴിയില്ലെങ്കിലും, അവരെ സഹായിക്കാനും കുടുംബങ്ങളുടെ പുനരധിവാസത്തിനും വേണ്ടി ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.