കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയില്‍ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകര്‍ന്നു. റഷ്യൻ സൈന്യം സ്ഫോടനത്തിലൂടെ ഡാം തകര്‍ത്തതെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്.
എന്നാല്‍ ഡാം തകര്‍ത്തത് യുക്രെയ്നാണെന്ന് റഷ്യയും തിരിച്ചടിച്ചു.
ഡാം തകരുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെള്ളം ഇരച്ചുപാഞ്ഞ് പുറത്തേക്ക് ഒഴുകുന്നത് ദൃശ്യങ്ങളില്‍ കാണാം. 30 മീറ്റര്‍ ഉയരവും 3.2 കിലോമീറ്റര്‍ നീളവുമുള്ള ഡാം നിപ്രോ നദിക്കു കുറുകെ 1956ലാണ് നിര്‍മിച്ചത്.
ഡാം തകര്‍ന്നതോടെ വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുകയാണ്. വരുന്ന അഞ്ച് മണിക്കൂറിനുള്ളില്‍ ജനവാസമേഖലകള്‍ മുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഖലയില്‍നിന്ന് പതിനാറായിരം പേരെ ഒഴിപ്പിച്ചുതുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
അണക്കെട്ട് നശിപ്പിച്ചതിലൂടെ റഷ്യ പതിറ്റാണ്ടുകള്‍ക്കുള്ളില്‍ യൂറോപ്പിലെ ഏറ്റവും വലിയ സാങ്കേതിക ദുരന്തം വരുത്തിവെക്കുകയും ആയിരക്കണക്കിന് സാധാരണക്കാരെ അപകടത്തിലാക്കിയതായും ഉക്രേനിയൻ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ ആരോപിച്ചു.