ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് ഫൈനല്‍ പോരാട്ടം ഇന്ന് മുതല്‍ ആരംഭിക്കുകയാണ്.
ലണ്ടനിലെ കെന്നിംഗ്ടണ്‍ ഓവലാണ് മത്സരത്തിന് വേദിയാകുന്നത്. കലാശപ്പോരാട്ടത്തില്‍ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരയ ഇന്ത്യ കരുത്തരായ ഓസ്ട്രേലിയയെ നേരിടും. ടെസ്റ്റ് ചാമ്ബ്യൻഷിപ്പിന്റെ പ്രഥമ ഫൈനലില്‍ ന്യൂസിലൻഡിനോട് പരാജയപ്പെട്ട ടീം ഇന്ത്യ ഇക്കുറി കിരീടം നേടാനുറച്ചാണ് എത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യം സ്ഥാപിക്കാനായിട്ടുണ്ടെങ്കിലും കിരീടം മാത്രം അകന്ന് നില്‍ക്കുകയാണ്.
എം എസ് ധോണിയുടെ നേതൃത്വത്തില്‍ 2013-ല്‍ ചാമ്ബ്യന്‍സ് ട്രോഫി നേടിയതിന് ശേഷം ഇന്ത്യക്ക് ഐസിസി കിരീടങ്ങളില്‍ മുത്തമിടാനായിട്ടില്ല. ഇത്തവണത്തെ ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. കളിച്ച ആറ് പരമ്ബരകളില്‍ തോല്‍വി വഴങ്ങിയത് ദക്ഷിണാഫ്രിക്കയോട് മാത്രമായിരുന്നു.