ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ എല്‍.എസ്.ഡി (ലിസര്‍ജിക് ആസിഡ് ഡിയത്തൈലമൈഡ്) ലഹരിവേട്ട നടത്തി നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എൻ.സി.ബി).
ലഹരിക്കായി നാവില്‍ പതിക്കുന്ന രീതിയിലുള്ള 15,000 എല്‍.എസ്.ഡി ബ്ലോട്ടുകളാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റു ചെയ്തു. ഇവര്‍ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ളവരാണ്.
രണ്ടാഴ്ച നീണ്ട നടപടിയിലൂടെ വിപണിയില്‍ 10 കോടി വിലമതിക്കുന്ന എല്‍.എസ്.ഡിയാണ് കണ്ടെടുത്തത്. പിടിയിലായവരില്‍ മലയാളിയുമുണ്ട്. ഇയാളുടെ വിവരങ്ങള്‍ ലഭ്യമല്ല. 2.32 കിലോ കഞ്ചാവും നാലര ലക്ഷം രൂപയും പിടിച്ചെടുത്തു. 20 ലക്ഷത്തിന്റെ നിക്ഷേപം മരവിപ്പിച്ചു. അറസ്റ്റിലായവരെല്ലാം നല്ല വിദ്യാഭ്യാസമുള്ളവരും ചെറുപ്പക്കാരുമാണ്.
എൻ.സി.ബി. ഡല്‍ഹി സോണല്‍ യൂനിറ്റാണ് ഇന്റര്‍നെറ്റ് വഴി (ഡാര്‍ക്നെറ്റ്) നിയമവിരുദ്ധ ഇടപാട് നടത്തുന്ന വൻ ലഹരിക്കടത്ത് സംഘത്തെ വലയിലാക്കി കോടികളുടെ എല്‍.എസ്.ഡി സ്റ്റിക്കറുകള്‍ പിടിച്ചത്.