കുവൈത്ത് സിറ്റി: ദേശീയ അസംബ്ലിയിലേക്ക് വോട്ട് രേഖപ്പെടുത്താൻ കുവൈറ്റ് വോട്ടര്‍മാര്‍ രാജ്യത്തുടനീളമുള്ള പോളിംഗ് സ്റ്റേഷനുകളിലേക്ക് ഒഴുകിയെത്തി.
വോട്ടെടുപ്പ് പ്രാദേശിക സമയം രാവിലെ 8:00 മണി മുതല്‍ രാത്രി 8:00 വരെ നീണ്ടുനില്‍ക്കും . അഞ്ച് മണ്ഡലങ്ങളില്‍ നിന്നായി ഒരുമണ്ഡലത്തില്‍ നിന്ന് 10 എന്ന നിലയില്‍ 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക.
നാലുവര്‍ഷമാണ് സഭയുടെ കാലാവധി.15 സ്ത്രീകള്‍ ഉള്‍പ്പെടെ 207 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.പുതുക്കിയ വോട്ടര്‍പട്ടിക പ്രകാരം രാജ്യത്ത് 386,751 പുരുഷന്മാരും 406,895 സ്ത്രീകളും ഉള്‍പ്പെടെ 793,646 വോട്ടര്‍മാരുണ്ട്.2022 സെപ്റ്റംബര്‍ 29നാണ് രാജ്യത്ത് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍, ഈ വര്‍ഷം മാര്‍ച്ച് 19ന് തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി ഭരണഘടന കോടതി വിധി പുറപ്പെടുവിച്ചു. 2020ലെ പാര്‍ലമെന്റ് കോടതി പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍, എപ്രില്‍ 17ന് 2020ലെ പാര്‍ലമെന്റ് അമീര്‍ പിരിച്ചുവിട്ടു. ഇതോടെയാണ് രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.