വയനാട്: ലോക്‌സഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളായ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ മോക് പോളിംഗ് നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളടക്കം മോക് പോളിംഗില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണെന്നാണ് സൂചന. നേരത്തെ കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപന വേളയില്‍ വയനാട്ടിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ടായിരുന്നു. പക്ഷെ സമയമുണ്ട് എന്ന നിലപാടിലായിരുന്നു കമ്മീഷൻ.
മാനനഷ്ടക്കേസില്‍ ഗുജറാത്ത് കോടതി രണ്ടു വര്‍ഷം ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് മുൻ വയനാട് എം പിയായ രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടത്. വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജ്ജി മേല്‍ക്കോടതികളും അനുവദിച്ചില്ല. ഇപ്പോള്‍ കേസ് ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കര്‍ണ്ണാടകയിലെ ഒരു റാലിയില്‍ പ്രസംഗിക്കവെ മോദി സമുദായത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളിലാണ് കോടതി വിധി. രാഹുലിനെതിരെ സമാനമായ കേസ്സുകള്‍ മറ്റ് കോടതികളിലും നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോകുന്നത്.