ബര്‍ലിൻ: നാറ്റോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രകടനത്തിന് ആതിഥ്യം വഹിക്കാൻ ജര്‍മനി ഒരുങ്ങുന്നു.
റഷ്യ ഉള്‍പ്പെടെയുള്ള എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും സഖ്യകക്ഷികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനുമാണ് വ്യോമാഭ്യാസമെന്നാണ് വിലയിരുത്തപ്പെടുന്നത്.
‘എയര്‍ ഡിഫൻഡര്‍ 23’ എന്ന പേരില്‍ ജൂണ്‍ 12 മുതല്‍ 23 വരെ നടക്കുന്ന അഭ്യാസത്തില്‍ 25 രാജ്യങ്ങളില്‍നിന്നുള്ള 10,000 സൈനികരും 250 യുദ്ധവിമാനങ്ങളും പങ്കെടുക്കും. നാറ്റോ അംഗരാജ്യത്തിനുനേരെയുണ്ടാകുന്ന ആക്രമണത്തെ നേരിടുന്നത് പ്രതീകാത്മകമായി അവതരിപ്പിക്കും. അഭ്യാസത്തില്‍ പങ്കെടുക്കുന്നതിന് 2000 സൈനികരെയും 100 യുദ്ധ വിമാനങ്ങളുമാണ് അമേരിക്ക അയക്കുന്നത്.
അഭ്യാസം വീക്ഷിക്കുന്നവര്‍ക്ക് മതിപ്പുണ്ടാകുമെന്നും എന്നാല്‍ ആരെയും അഭ്യാസം കാണാൻ നിര്‍ബന്ധിക്കുന്നില്ലെന്നും ജര്‍മനിയിലെ അമേരിക്കൻ അംബാസഡര്‍ അമി ഗുട്മാൻ പറഞ്ഞു. നാറ്റോ സേനയുടെ ചടുലതയും പ്രതികരണ വേഗവും തെളിയിക്കുന്നതായിരിക്കും വ്യോമാഭ്യാസമെന്നും അവര്‍ പറഞ്ഞു.
ഈ സഖ്യത്തിന്റെ ശക്തി ഏതെങ്കിലും ലോക നേതാവ് ശ്രദ്ധിക്കുന്നില്ലെങ്കില്‍ അത്ഭുതകരമായിരിക്കും. പുടിനും അതില്‍ ഉള്‍പ്പെടുന്നു; റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെ പരാമര്‍ശിച്ച് അവര്‍ പറഞ്ഞു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിെന്റ പശ്ചാത്തലത്തില്‍ നാറ്റോയുടെ നീക്കം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.