ബാലരാമപുരം: ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ആത്മഹത്യക്കുറിപ്പ് പോസ്റ്റ് ചെയ്തശേഷം എക്സൈസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി.
നെയ്യാറ്റിൻകര റേഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ നെയ്യാറ്റിൻകര തൊഴുക്കല്‍ അനീഷ് ഭവനില്‍ എ.എസ് ശ്രീകുമാര്‍- പ്രഭ ദമ്ബതികളുടെ മകൻ അനീഷാണ് (36) മരിച്ചത്. ഊരൂട്ടമ്ബലം വേലിക്കോട് സഹകരണ ബാങ്കിന് സമീപം ചോതിഭവനിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ 12ന് ബാലരാമപുരം പാറക്കുഴി റെയില്‍വേ ലൈനിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജീവിതം മടുത്തുവെന്നും ആത്മഹത്യചെയ്യുന്നുവെന്നും ഇതില്‍ ആര്‍ക്കും പങ്കില്ലെന്നുമായിരുന്നു വാട്സ് ആപ്പ് സന്ദേശം. ഡ്യൂട്ടിയിലായിരുന്ന അനീഷ് വീട്ടില്‍ പോയിവരാമെന്നു പറഞ്ഞ് ചൊവ്വാഴ്ച രാത്രി 9.45ന് ഓഫീസില്‍ നിന്നിറങ്ങി. പിന്നാലെയാണ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം എത്തിയത്. ഉടൻ ജീവനക്കാര്‍ മേലുദ്യോഗസ്ഥരെയും പൊലീസിനെയും വിവരമറിയിച്ച് അന്വേഷണം തുടങ്ങി.
ഗൂഗിള്‍ മാപ്പ് വഴി ഉള്‍പ്പെടെയുള്ള അന്വേഷണത്തില്‍ ബാലരാമപുരം ഭാഗത്തുള്ളതായി മനസ്സിലാക്കി. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. നെയ്യാറ്റിൻകര റെയില്‍വേ സ്റ്റേഷന്റെ വാഹനപാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് അനീഷിന്റെ ബൈക്കും കണ്ടെടുത്തു.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നലെ ഉച്ചയോടെ നെയ്യാറ്റിൻകര സര്‍ക്കിള്‍ ഓഫീസിലും ഊരൂട്ടമ്ബലത്തെ വസതിയിലും പൊതുദര്‍ശനത്തിന് വച്ചശേഷം മാറനല്ലൂര്‍ ശ്മശാനത്തില്‍ സംസ്കരിച്ചു. ഭാര്യ: അഞ്ചു. മകള്‍: ആദ്യ. അനീഷിന് മറ്റ് മാനസിക ബുദ്ധിമുട്ടോ പ്രയാസങ്ങളോ ഉള്ളതായി അറിവില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് ബാലരാമപുരം പൊലീസ് കേസെടുത്തു.