പി.കെ. കുഞ്ഞാലിക്കുട്ടിയെ പോലെ ഒരു നേതാവിനെതിരേ ശബ്ദിക്കാന്‍ മുസ്ലീംലീഗില്‍ ആരും തയാറാകില്ല. പല ശത്രുക്കളും പാര്‍ട്ടിയില്‍ പ്രതികരിച്ചിട്ടുണ്ടെങ്കില്‍ അവരെയെല്ലാം അടിച്ചൊതുക്കി ഇല്ലായ്മ ചെയ്ത ചരിത്രമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് വന്നിട്ടു പോലും ലീഗിലെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം നഷ്ടപ്പെട്ടിട്ടില്ല. പക്ഷേ, ഇപ്പോള്‍ ചുമടുതെറ്റുന്നു. ലോക്‌സഭ അംഗതവം രാജിവച്ചു കേരളത്തിലേക്കു വന്നതു അധികാരമോഹം കൊണ്ടാണെന്ന ആരോപണം ഉയര്‍ത്തിയ ശത്രുക്കള്‍ ശക്തിപ്രാപിക്കുന്നു.
കുഞ്ഞാലിക്കുട്ടിക്കെതിരേ പാണക്കാട് ഭവനത്തില്‍ നിന്നും ശബ്ദം ഉയര്‍ന്നിരിക്കുന്നു. പാണക്കാട് കുടുംബത്തിനുള്ളിലെ അന്തച്ഛിദ്രം മറനീക്കി പുറത്തു വന്നതോടെ കുഞ്ഞാലി വെട്ടിലായിരിക്കുകയാണ്. മുനീര്‍, കെ.എം. ഷാജി, ഇ.ടി.മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ ശക്തരായി കൊണ്ടിരിക്കുന്നു. പക്ഷേ, ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ ശകതമായ വികാരം ഉയര്‍ന്നിരിക്കുന്നു. അതാണ് ഇപ്പോള്‍ ഉയര്‍ന്ന പൊട്ടിത്തെറി. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുയിന്‍ തങ്ങളുടെ പത്രസമ്മേളനം വെറുതെയല്ല. കരുതികൂട്ടി കുഞ്ഞാലിയെ ലക്ഷ്യം വച്ചുതന്നെയാണ്.
ചന്ദ്രികയുടെ പേരിലാണെങ്കിലും മുസ്ലീംലീഗിലെ അന്തച്ഛീദ്രമാണ് ഇപ്പോള്‍ മറനീക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ സമ്പത്ത് മുഴുവന്‍ കുഞ്ഞാലിക്കുട്ടിയിലാണെന്ന ധ്വനി സമൂഹത്തില്‍ എത്തിക്കാന്‍ പത്രസമ്മേളനം നടത്തിയതങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു. അധികാരം നഷ്ടപ്പെട്ട ലീഗിനു പിടിച്ചുനില്ക്കാനൊരു പവര്‍ പാണക്കാട് ഭവനമായിരുന്നു. ഇപ്പോള്‍ അതിനുള്ളിലെ ഭിന്നതയും പുറത്തുവന്നിരിക്കുന്നു. ഇവരില്‍ കുറച്ചു സഹോദരങ്ങളെ കൂടെ കൂട്ടി കുഞ്ഞാലിക്കുട്ടി കളിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പാണക്കാട് വീട്ടില്‍ കയറുക എന്നതു ചിന്തിക്കാന്‍ പോലും സാധിക്കാത്തവരാണ് ലീഗ് പ്രവര്‍ത്തകര്‍. എന്തിനു പാര്‍ട്ടി മറന്നു മുസ്ലീം സമുദായം ഇതിനോടു യോജിക്കില്ല. പക്ഷേ, കുഞ്ഞാലിക്കുട്ടിയുടെ കളിയില്‍ നിരപരാധിയായ പാണക്കാട് തങ്ങള്‍ക്കും പണി കിട്ടിയെന്ന കാര്യമാണ് കെ.ടി. ജലീലും മുന്നോട്ടു വയ്ക്കുന്നത്. ഇതും ജനം വിശ്വസിച്ചതാണ് കുഞ്ഞാലിക്കു വിനയായിരിക്കുന്നത്. ജനത്തിന്റെ മുന്നില്‍ പാണക്കാടിനെ അപമാനിക്കാന്‍ ശ്രമിക്കുന്ന ആളായി നേതാവായി കുഞ്ഞാലി എത്തി നില്‍ക്കുന്നു. ഏതായാലും ഈ ഷോക്ക് പെട്ടെന്നു മാറുമെന്നും തോന്നുന്നില്ല.
മുഹമ്മദ് ഫൈസല്‍