ദില്ലി: കേരളത്തിലെ (Kerala) പ്രളയ സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). സാധ്യമായ എല്ലാ പിന്തുണയും കേരളത്തിന് നല്‍കുമെന്ന് അമിത് ഷാ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയെ അയച്ചു കഴിഞ്ഞു. എല്ലാവരുടെയും സുരക്ഷക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
We are continuously monitoring the situation in parts of Kerala in the wake of heavy rainfall and flooding. The central govt will provide all possible support to help people in need. NDRF teams have already been sent to assist the rescue operations. Praying for everyone’s safety.
— Amit Shah (@AmitShah) October 17, 2021
അതേസമയം, കേരളത്തിൽ ന്യൂനമർദ്ദം ദുർബലമായിയെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ മഹാപാത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്ന് മുതൽ അതി തീവ്രമഴക്കുള്ള സാഹചര്യമില്ല. ഇന്ന് നേരിയ മഴയ്ക്കുള്ള സാഹചര്യമേ ഉള്ളു. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്തേക്കാം. ഒക്ടോബർ 20 നും 21 നും തമിഴ്നാടിനോട് ചേർന്ന മലയോര മേഖലയിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥാവ്യതിയാനം കേരളത്തെയും ബാധിക്കുന്നുണ്ട്. മണ്ണിടിച്ചിൽ മുൻകൂട്ടി അറിയാനുള്ള സംവിധാനം സംസ്ഥാനത്ത് ആവശ്യമാണ്. ജിയോളജി വകുപ്പ് അതിനായുള്ള ശ്രമത്തിലാണെന്നും മൃത്യുഞ്ജയ മൊഹാപാത്ര പറഞ്ഞു.