ന്യൂഡൽഹി: സിംഗു അതിർത്തിയിലെ കർഷകരുടെ സമരസ്ഥലത്ത് മുപ്പയഞ്ചുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഒരു നിഹാംഗ് സിഖുകാരൻ അറസ്റ്റിൽ. സർവജിത് സിങ് എന്ന നിഹാംഗിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
കൊലപാതകത്തിൽ പങ്കുണ്ടെന്ന് പറഞ്ഞ് വെള്ളിയാഴ്ച രാത്രി ഇയാൾ കീഴടങ്ങുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബർ ആദ്യവാരം നിഹാംഗ് സിഖുകാരുടെ സംഘം സിംഗു അതിർത്തിയിൽ എത്തിയപ്പോൾ അവരോടൊപ്പം എത്തിയ ആളാണ് സർവജിത് സിങ് എന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അതിർത്തിയിൽ, കുതിരകളെ പരിപാലിക്കുന്ന സംഘത്തിന്റെ നേതാവാണ് സിങ്.
ഒരു നിഹാംഗ് സിഖുകാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സോനെപത്ത് പോലീസ് സൂപ്രണ്ട് ജഷദീപ് സിങ് രന്ധാവ പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിൽ അയാളുടെ പങ്ക് അന്വേഷിക്കുകയാണ്. വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചുവെന്ന വാദം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലഖ്ബീർ സിംഗിനെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതിന് താൻ കൊലപ്പെടുത്തിയെന്ന് സർവ്ജിത് സിങ് പറയുന്ന നിരവധി വീഡിയോകൾ വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. പഞ്ചാബിലെ താണ് താരനിലെ ചീമാ കലൻ ഗ്രാമത്തിലെ ദളിത് സിഖുകാരനായ ലഖ്ബീർ സിങിനെ സിംഗു അതിർത്തിയിലെ ഒരു ഗുരുദ്വാരയിൽ വച്ച് വിശുദ്ധ ഗ്രന്ഥം അപമാനിച്ചതായി സംശയിച്ച് നിഹാംഗുകൾ കൊലപ്പെടുത്തിയതായാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും അറിയുന്നതെന്ന് പൊലീസ് പറഞ്ഞിരുന്നു. കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.