കൊല്‍ക്കൊത്ത: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കിടയില്‍ നയം വ്യക്തമാക്കി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
കോണ്‍ഗ്രസിനെ ദേശീയതലത്തില്‍ പിന്തുണക്കുമെന്നും എന്നാല്‍ ബംഗാളില്‍ സി.പി.എമ്മുമായി കൈ കോര്‍ത്ത കോണ്‍ഗ്രസ് അതു പ്രതീക്ഷിക്കണ്ടെന്നും മമത തുറന്നടിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
“പാര്‍ലമെന്‍റില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് ഞങ്ങളോട് സഹായം തേടുന്നു, പാര്‍ലമെന്‍റില്‍ അത് ചെയ്യാം, എന്നാല്‍ ഇവിടെ ബംഗാളില്‍ ഞങ്ങള്‍ കോണ്‍ഗ്രസിനെ സഹായിക്കില്ല.ഇവിടെ കോണ്‍ഗ്രസ് സി.പി.എമ്മിന്‍റെ സുഹൃത്താണ്. ബംഗാളില്‍ സി.പി.എമ്മിനെ നിങ്ങളുടെ സുഹൃത്തായി കണ്ട് ഞങ്ങളോട് പിന്തുണ തേടാൻ വരരുത്” മമത പറഞ്ഞു.”പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കസേരയില്‍ നിന്ന് താഴെയിറക്കിയ ശേഷം ഭവന പദ്ധതികള്‍ ശരിയായി ആരംഭിക്കാൻ കഴിയും.സി.പി.എം ഭരണത്തില്‍ ജനങ്ങള്‍ക്ക് സൗജന്യ റേഷൻ ലഭിച്ചില്ല, കോണ്‍ഗ്രസ് പോലും നല്‍കിയില്ല.ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പകര്‍ച്ചവ്യാധിയുടെ കാലത്ത് ആറ് മാസത്തെ റേഷന്‍ അനുവദിച്ചെങ്കിലും പിന്നീട് നിര്‍ത്തി.എന്നാല്‍ ടിഎംസി സര്‍ക്കാര്‍ ഇപ്പോഴും സൗജന്യ റേഷൻ നല്‍കുന്നു, അത് ഉയര്‍ന്ന വിലയുള്ള എല്‍പിജിയില്‍ പാകം ചെയ്യുന്നു, “ടിഎംസി മേധാവി കൂട്ടിച്ചേര്‍ത്തു.