ചെന്നൈ: കേരളത്തിലെ മഴക്കെടുതിയില്‍ സഹായവുമായി ഡിഎംകെ(DMK). കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്(CMDRF) ഒരു കോടി രൂപ നല്‍കും. നേരത്തെ രണ്ടു തവണയും കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ ഡിഎംകെ സഹായവുമായി എത്തിയിരുന്നു.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ വലിയ നാശനഷ്ടമാണുണ്ടായേക്കുന്നത്. 25-ല്‍ അധികംപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തിട്ടുണ്ട്.
അതേസമയം കേരളത്തിലെ രക്ഷപ്രവര്‍ത്തനത്തിനും ദുരിതശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ നല്‍കും. ഇക്കാര്യം അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മൂലം ജീവനും സ്വത്തിനും സംഭവിച്ച ദുരന്തത്തില്‍ ദലൈലാമ ദുഃഖം അറിയിച്ചു
രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നതായും ദലൈലാമ അയച്ച കത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് മഴ (Rain) മാറി നിന്നേക്കും. ഇന്ന് ഒരിടത്തും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് ഇല്ല. സാധാരണ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഗ്രീൻ അലർട്ടാണ് (green Alert)പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ നാളെ മുതൽ മഴ വീണ്ടും ശക്തമായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (Central Meteorological Department)മുന്നറിയിപ്പ്.
അതേസമയം വിവിധ ഡാമുകളിൽ ജലനിരപ്പ് ഉയരുകയാണ്. കെഎസ്ഇബിയ്ക്ക് കീഴിലെ പത്ത് ഡാമുകളിൽ റെയ്ഡ് അലേർട്ട് പ്രഖ്യാപിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച്ച സംസ്ഥാനമൊട്ടാകെ പരക്കെ മഴ പെയ്യും. ഞായറാഴ്ച വരെ മഴതുടരും.
അതേസമയം, ഇടുക്കി, ഇടമലയാർ ഡാമുകളിൽ നിന്ന് നിയന്ത്രണ അളവിൽ മാത്രമേ വെള്ളം തുറന്ന് വിടുകയുള്ളു എന്ന് കെ എസ് ഇ ബി ചെയർമാൻ ഡോ. ബി അശോക് അറിയിച്ചിട്ടുണ്ട്. നാളെ മുതൽ മഴ ശക്തമാക്കുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ഡാമുകൾ തുറക്കാനുള്ള തീരുമാനം. ഡാം തുറക്കുന്നത് മുൻ കരുതലായിട്ടാണെന്നും കെ എസ് ഇ ബി ചെയർമാൻ അറിയിച്ചു
ഇടുക്കി ഡാം രാവിലെ പതിനൊന്ന് മണിക്ക് തുറക്കും. എറണാകുളത്തെ ഇടമലയാർ ഡാമും തുറന്നു. ഡാമിലെ രണ്ട് ഷട്ടറുകൾ 80 സെന്റീമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ക്യൂബിക് മീറ്റർ ജലമാണൊഴുക്കുക. വെള്ളം എട്ടു മണിയോടെ ഭൂതത്താൻകെട്ടിലും 12 മണിയോടെ കാലടി – ആലുവ ഭാഗത്തും എത്തും. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പുലർച്ചെ അഞ്ചുമണിയോടെ പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. ഇതോടെ പമ്പയാറ്റിലെ ജലനിരപ്പ് കൂടുതൽ ഉയരുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ അറിയിച്ചു. ഇന്നലെ കക്കി ഡാം തുറന്നിരുന്നു. പത്തനംതിട്ടയുടെ താഴ്ന്ന പ്രദേശങ്ങളിലും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലും കൂടുതൽ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്.
രാവിലെ പതിനൊന്ന് മണിക്കാണ് ഇടുക്ക് ഡാം തുറക്കുന്നത്. പെരിയാറിന്റെ തീരത്ത് അതീവജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. പതിനൊന്ന് മണിക്ക് ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തും. ഡാമിൽ ജലനിരപ്പുയർന്നതോടെ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.