ലോസാഞ്ചലസ്: മാസങ്ങള്‍ക്ക് മുന്‍പ് കാലിഫോര്‍ണിയ പര്‍വത നിരകളില്‍ നിന്നും കാണാതായ ബ്രിട്ടീഷ് നടന്‍ ജൂലിയന്‍ സാന്‍ഡ്സ്(65) മരിച്ചതായി സ്ഥീരികരിച്ചത്.
അസ്ഥികൂടവും കണ്ടെത്തി. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ദക്ഷിണ കാലിഫോര്‍ണിയയിലെ മലനിരകളില്‍ ഹൈക്കിങ്ങിന് പോയതിനിടെയാണ് അദ്ദേഹത്തെ കാണാതായത്.ഓസ്‌കര്‍ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ‘എ റൂം വിത്ത് എ വ്യൂ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സാന്‍ഡ്സ് ശ്രദ്ധ നേടുന്നത്.
ജൂണ്‍ 25 ന് സാന്‍ഡ്സ് അപ്രത്യക്ഷമായ സ്ഥലത്തു നിന്നും യാത്രക്കാര്‍ കണ്ടെത്തിയ അസ്ഥികൂടം നടന്‍റേതാണെന്ന് സാൻ ബെര്‍ണാര്‍ഡിനോ കൗണ്ടി കോറോണര്‍ തിരിച്ചറിഞ്ഞതായി കൗണ്ടി ഷെരീഫ് വകുപ്പ് അറിയിച്ചു. മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.പര്‍വതാരോഹകന്‍ കൂടിയായ സാന്‍ഡ്സിനെ ജനുവരി 13 മുതലാണ് കാണാതായത്. ലോസ് ഏഞ്ചല്‍സില്‍ നിന്ന് ഏകദേശം 50 മൈല്‍ (80 കിലോമീറ്റര്‍) വടക്കുകിഴക്കായി സാൻ ഗബ്രിയേല്‍ പര്‍വതനിരകളിലെ ബാല്‍ഡി ബൗള്‍ പ്രദേശത്തേക്ക് ഒറ്റക്ക് ഹൈക്കിങ് നടത്തുകയായിരുന്നു താരം. ബാല്‍ഡി പര്‍വതത്തിന്റെ കൊടുമുടിക്ക് താഴെയുള്ള വലിയ, ചരിഞ്ഞ പ്രദേശം സ്കീയര്‍മാര്‍ക്കും മലകയറ്റക്കാര്‍ക്കും ബാക്ക്പാക്കര്‍മാര്‍ക്കും പ്രിയപ്പെട്ട സ്ഥലമാണ്.എന്നാല്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ശീതക്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മഞ്ഞുവീഴ്ച മൂലം പ്രദേശം വിനോദ സഞ്ചാരത്തിന് അനുയോജ്യമല്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ ആഴ്ചയിലെ രാത്രി താപനില 4 മുതല്‍ മൈനസ് 4 സെല്‍ഷ്യസ് വരെ താഴ്ന്നിരുന്നു.
ഹിമവീഴ്ചയും മോശം കാലാവസ്ഥയും കാരണം അന്ന് തിരച്ചില്‍ നടത്തിയിരുന്ന സംഘം 24 മണിക്കൂറിന് ശേഷം തിരികെ വന്നിരുന്നു. ഇതിന് പുറമെ സാന്‍ഡ്സിനെ കണ്ടെത്താന്‍ നിരവധി തിരച്ചിലുകള്‍ നടത്തിയിരുന്നെന്നും അവ വെറുതെയായെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.