ഒഹായൊ ∙ ഹെയ്ത്തിയിൽ 17 യുഎസ് ക്രിസ്ത്യൻ മിഷനറിമാരെ തട്ടികൊണ്ടുപോയതായി ഒഹായോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയ്ഡ് മിഷനറിസിന്റെ സന്ദേശത്തിൽ പറയുന്നു. 17ൽ ഒരാൾ കനേഡിയൻ പൗരനാണ്. ശനിയാഴ്ച ഓർഫനേജിൽ നിന്നും പുറത്തുവരികയായിരുന്ന ഇവരെ ഹെയ്ത്തിയിലെ ഗുണ്ടാ സംഘാംഗങ്ങളാണ് തട്ടികൊണ്ടുപോയതെന്ന് ഈ സംഭവത്തെ കുറിച്ച് വ്യക്തമായ അറിവ് ലഭിച്ച ക്രിസ്ത്യൻ എയ്ഡ് മിഷനറീസ് സംഘടനാ നേതാക്കൾ പറഞ്ഞു. മിഷനറിമാർക്കു നേരെ നടക്കുന്ന ആക്രമങ്ങളെ നേതാക്കൾ അപലപിച്ചു.
ഹെയ്ത്തിയിലെ യുഎസ് എംബസിയുമായി മിഷൻ ഫീൽഡ് ഡയറക്ടർ ബന്ധപ്പെടുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ഇവർ അറിയിച്ചു.തട്ടികൊണ്ടുപോകൽ സംഭവത്തെ കുറിച്ച് അറിവു ലഭിച്ചതായി യുഎസ് ഗവൺമെന്റ് സ്പോക്ക് പേഴ്സൺ പറഞ്ഞു. വിദേശങ്ങളിൽ കഴിയുന്ന യുഎസ് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ചു മിഷനറിമാരും, ഏഴു സ്ത്രീകളും അഞ്ചു കുട്ടികളുമാണ് തട്ടികൊണ്ടു പോകപ്പെട്ടവർ. ഇതിൽ ഒരാൾ കനേഡിയൻ പൗരനാണെന്ന് സംഘടന അറിയിച്ചു.
ഹെയ്ത്തിയിൽ ഈയിടെ അഞ്ചു പുരോഹിതരേയും രണ്ടു കന്യാസ്ത്രീകളേയും തട്ടികൊണ്ടു പോയിരുന്നു. 2021 ൽ മാത്രം 328 പേരെയാണ് ഗുണ്ടാസംഘങ്ങൾ തട്ടികൊണ്ടുപോയത്. തട്ടികൊണ്ടുപോയവരുടെ മോചനത്തിനായി പ്രാർഥിക്കണമെന്ന് മിഷനറീസ് സംഘടന അഭ്യർഥിച്ചു.