പാരിസ്: ഫ്രാൻസ് തലസ്ഥാന നഗരത്തെ ദിവസങ്ങളോളം കലാപഭൂമിയാക്കി നിരപരാധിയായ കൗമാരക്കാരനെ പോയന്റ് ബ്ലാങ്കില്‍ വെടിവെച്ചുകൊന്ന പൊലീസുകാരനു വേണ്ടി നടന്ന പണപ്പിരിവില്‍ ലഭിച്ചത് കോടികള്‍.
ഫ്രഞ്ച് തീവ്ര വലതുനേതാവ് മാരിൻ ലീ പെന്നിന്റെ മുൻ ഉപദേഷ്ടാവ് ജീൻ മെസ്സിഹയുടെ നേതൃത്വത്തില്‍ ‘ഗോഫണ്ട്മി’ എന്ന പേരില്‍ നടത്തിയ പണപ്പിരിവാണ് ഫ്രാൻസിനെ ഞെട്ടിച്ച് കോടികളുടെ കൊയ്ത്തായി മാറിയത്.
ദിവസങ്ങള്‍ക്കകം 9,63,000 യൂറോ (ഏകദേശം 8.6 കോടി രൂപ) പ്രതിയായ പൊലീസുകാരന് വേണ്ടി സംഭാവനയായി ഒഴുകിയെത്തി.
ആഫ്രിക്കൻ വംശജനായ നാഇല്‍ എന്ന 17 കാരനെയാണ് ട്രാഫിക് ജങ്ഷനില്‍ പൊലീസുകാരൻ അകാരണമായി വെടിവെച്ചുകൊന്നത്. പണപ്പിരിവിനെതിരെ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്.