കെ. സുധാകരന്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്കു വന്നപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിനുണ്ടായ അവേശം ചെറുതല്ല. ഇപ്പോഴും ഈ അവേശം കെട്ടിട്ടില്ല. എന്നാല്‍ കെ. സുധാകരനു ഈ ആവേശം നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റായപ്പോള്‍ ചില തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു ചില അഴിച്ചുപണികള്‍ക്കു തയാറെടുപ്പു നടത്തി. ഗ്രൂപ്പിനെ തകര്‍ത്തു കേരളത്തില്‍ പുതിയനേതൃത്വം വന്നതില്‍ ഹൈക്കമാന്‍ഡും സന്തോഷിച്ചു. എന്നാല്‍ പ്രതീക്ഷകള്‍ കാടുകയറി നശിക്കുകയാണ്. വഴിയോരത്തു വെളിച്ചം പകര്‍ന്നു നിന്ന വഴിവിളക്ക് കാറ്റില്‍ കെട്ടു പോയ അവസ്ഥയിലേക്കു കോണ്‍ഗ്രസ് മാറുകയാണോ? ഇതു പറയാന്‍ നൂറു കാരണങ്ങളുണ്ടെങ്കിലും പ്രധാന കാരണം പുതിയ ഡിസിസി , കോണ്‍ഗ്രസ്ഭാരവാഹികളൊന്നും വന്നില്ലെന്നാണ്. യുഡിഎഫ് കണ്‍വീനറിനെ പോലും പുതിയതായി എത്തിക്കുമെന്നു പറഞ്ഞെങ്കിലും ഗ്രൂപ്പുകള്‍ സമ്മതിക്കുന്നില്ല.
ഉമ്മന്‍ചാണ്ടിയുംരമേശ് ചെന്നിത്തലയും നേതൃത്വം നല്‍കുന്ന ഗ്രൂപ്പുകളിലെ നേതാക്കള്‍ ശരിയായ പാരപണി ആരംഭിച്ചിരിക്കുകയാണ്. കെപിസിസി പ്രസിഡന്റിനെ നിന്നു തിരിയാന്‍ അനുവദിക്കുന്നില്ല. യുഡിഎഫ് കണ്‍വീനറായി കെ.വി. തോമസിനെയോ കെ. മുരളീധരനെയോ കൊണ്ടു വരാനുള്ള നീക്കവും പരാജയപ്പെട്ടു. എം.എം.ഹസനു വേണ്ടി വര്‍ഗീയകാര്‍ഡിയിറക്കി ഉമ്മന്‍ചാണ്ടി വെട്ടി കളഞ്ഞു.ഡിസിസി പ്രസിഡന്റുമാരുട കാര്യത്തിലും ഇനി ഗ്രൂപ്പുകളി മാത്രമേ നടക്കുന്നുള്ളൂ. പെട്ടെന്നൊന്നും ഗ്രൂപ്പുകളെ തീര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് നീങ്ങുന്നത്.
മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി.എം. സുധീകരനും മുല്ലപ്പള്ളി രാമചന്ദ്രനും അനുഭവിച്ചതിന്റെ പിന്‍തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ഗ്രൂപ്പുകള്‍ എന്നും വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു കസേരയില്‍ നിന്നും ഇറക്കിവിടുന്ന പ്രവണതയാണ് നടക്കുന്നത്. ഇതിനു മാറ്റം വരുത്താനുള്ള നീക്കമാണ് സുധാകരന്‍ നടത്തുന്നത്. എന്നാല്‍ ശ്വാസം നിലയ്ക്കുംവരെ ഗ്രൂപ്പുകളിക്കുമെന്ന വാശിയിലാണ് ചില നേതാക്കള്‍. അധികാരമില്ലെങ്കിലു ഗ്രൂപ്പുകളിക്കു മാത്രം ഒരു കുറവുമില്ല കേരളത്തില്‍.
മാത്യു ജോണ്‍