കുവൈത്ത് സിറ്റി: മത വിദ്വേഷം, മതപരമായ വിശുദ്ധികള്‍ നശിപ്പിക്കല്‍ എന്നിവക്കെതിരെ ഇടപെടണമെന്നാവശ്യപ്പെട്ട് ഇസ്‍ലാമിക് രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിനെ (യു.എൻ.എച്ച്.ആര്‍.സി) സമീപിക്കുന്നു.ഇതിന്റെ ഭാഗമായി യു.എൻ.എച്ച്.ആര്‍.സി മുമ്ബാകെ ഇസ്‍ലാമിക് രാജ്യങ്ങള്‍ പ്രത്യേക പ്രമേയം അവതരിപ്പിക്കും.
വിവേചനം, ശത്രുത, അക്രമം എന്നിവയുടെ അടിസ്ഥാനത്തിലുള്ള എല്ലാത്തരം മത വിദ്വേഷങ്ങളും ഇല്ലാതാക്കാനാണ് പ്രമേയം ലക്ഷ്യമിടുന്നതെന്ന് യു.എന്നിലെയും ജനീവയിലെ മറ്റ് അന്താരാഷ്ട്ര സംഘടനകളിലെയും കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ നാസര്‍ അല്‍ ഹെയ്‌ൻ വ്യക്തമാക്കി.
പ്രമേയത്തിന്റെ കരട് തയാറാക്കുന്നതില്‍ കുവൈത്തും പങ്കാളികളാണ്. ചൊവ്വാഴ്ച യു.എൻ.എച്ച്.ആര്‍.സിക്ക് മുമ്ബാകെ പദ്ധതി ചര്‍ച്ച ചെയ്യുമെന്നും മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനം, പൗര-രാഷ്ട്രീയ അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്ബടി, എല്ലാത്തരം വംശീയ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര കണ്‍വെൻഷൻ എന്നിവ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ആവര്‍ത്തിക്കുമെന്നും നാസര്‍ അല്‍ ഹെയ്‌ൻ കൂട്ടിച്ചേര്‍ത്തു.
ഇസ്‌ലാമിക രാജ്യങ്ങള്‍ക്കിടയില്‍ ഏകകണ്ഠമായ കരാറുണ്ടെന്നും അവഹേളന സംഭവങ്ങളുടെ അപകടങ്ങളെക്കുറിച്ച് പൊതുവായ അറിവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിവില്‍, പൊളിറ്റിക്കല്‍ റൈറ്റ്സ് സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്ബടിയുടെ ആര്‍ട്ടിക്കിള്‍ 19, 20 എന്നിവയില്‍ വ്യക്തമാക്കിയിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിക്കുന്നതിന് പ്രത്യേക കടമകളും ഉത്തരവാദിത്തങ്ങളും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.