ന്യൂഡൽഹി: സിംഘുവിലെ കർഷക സമരം നിർത്തിപ്പോവുന്നതിനായി നിഹാംഗുകൾക്ക് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമാർ പണം വാഗ്ദാനം ചെയ്തെന്ന് നിഹാംഗ് വിഭാഗങ്ങളൊന്നിന്റേ നേതാവായ ബാബ അമൻ സിങ്. ബാബ അമൻ സിങും മന്ത്രിയും ഒരുമിച്ചുള്ള ഫൊട്ടോ കഴിഞ്ഞ ദിവസം പുറത്ത് വന്നത് വിവാദമായിരുന്നു.
അമൻ സിങിനും തൊമാറിനും പുറമെ മുൻ പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥൻ ഗുർമീത് സിങ് പിങ്കി, ബിജെപി നേതാവ് ഹർവീന്ദർ ഗരേവാൾ എന്നിവരും ഫൊട്ടോയിലുണ്ടായിരുന്നു. കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് പൊലീസിൽ നിന്ന് പിരിച്ചുവിടപ്പെട്ടയാളാണ് ഗുർമീത് സിങ് പിങ്കി. ഫൊട്ടോ രണ്ട് മാസം മുമ്പ് നടന്ന ഒരു യോഗത്തിൽ നിന്നുള്ളതാണെന്ന് കരുതപ്പെടുന്നു
അമൻ സിങ്ങിന്റെ വിഭാഗത്തിലെ അംഗമാണ് സിംഘുവിൽ ഒരു ദളിത് സിഖുകാരനായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി. സംഭവത്തിനുശേഷം നടത്തിയ പരാമർശങ്ങളിൽ അമൻ സിംഗ് കൊലപാതകത്തെ ന്യായീകരിച്ചിരുന്നു.
“കർഷകരുടെ പ്രതിഷേധ സ്ഥലം വിടാൻ എനിക്ക് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. എന്റെ സംഘടനയ്ക്കും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തു. പക്ഷേ ഞങ്ങളെ വാങ്ങാൻ കഴിയില്ല, ”അമൻ സിങ് ചൊവ്വാഴ്ച പറഞ്ഞു. സിംഘുവിൽ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ ഒക്ടോബർ 27 ന് നിഹാങ് സംഘടനകൾ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ,ഈ വിഷയത്തിലുള്ള ചോദ്യങ്ങൾക്ക് കൃഷി മന്ത്രാലയം പ്രതികരിച്ചില്ല.
അതേസമയം, തനിക്ക് ബാബ അമനെ അറിയാമെന്നും ആഗസ്റ്റിൽ മന്ത്രിയുടെ വീട്ടിൽ പോയെന്നും ഗുർമീത് സിംഗ് പറഞ്ഞു “എന്നാൽ സന്ദർശനത്തിന്റെ ഉദ്ദേശ്യം വ്യത്യസ്തമായിരുന്നു. ഞാൻ ചില സ്വകാര്യ ജോലികൾക്കായി പോയി. നിഹാംഗ് വിഭാഗം മേധാവി കാർഷിക ബില്ലുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. പക്ഷേ, എന്റെ മുന്നിൽ അയാൾക്ക് പണം വാഗ്ദാനം ചെയ്തിരുന്നില്ല. അയാളും തോമറും തമ്മിൽ എന്താണ് സംസാരിച്ചതെന്ന് എനിക്കറിയില്ല,” ഗുർമീത് സിംഗ് പറഞ്ഞു
കർഷക നിയമങ്ങളിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ തോമർ കർഷക പ്രതിഷേധ നേതാക്കളെ കാണാറുണ്ടായിരുന്നു.
നിഹാംഗ് നേതാവിനൊപ്പമുള്ള തോമറിന്റെ ഫൊട്ടോ സംശയം ജനിപ്പിക്കുന്നുവെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവ ചൊവ്വാഴ്ച പറഞ്ഞു. അതേ നിഹാംഗ് നേതാവ് കൊലപാതകത്തിലെ പ്രധാന പ്രതിയെ “പ്രതിരോധിക്കുന്നു” എന്നും രൺധാവ പറഞ്ഞു.