തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതിക്കേസിൽ ഒന്നാം പ്രതിയായ ഖാദി ബോർഡ് സെക്രട്ടറി കെ.എ.രതീഷിന്റെ ശമ്പളം ഇരട്ടിയാക്കി സംസ്ഥാന സർക്കാർ. വിവാദമായതോടെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക് മരവിപ്പിച്ച ശമ്പള വർധനയാണ് ഈ സർക്കാർ ഇപ്പോൾ ഇരട്ടിയാക്കിയത്. കശുവണ്ടി കോർപ്പറേഷനിൽ എംഡിയായിരിക്കെ തോട്ടണ്ടി ഇറക്കുമതി അഴിമതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോടതിയിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഒന്നാം പ്രതിയാണ് രതീഷ്.
ബോർഡ് ചെയർമാൻ കൂടിയായ മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ സെപ്തംബർ എട്ടിന് ചേർന്ന യോഗത്തിലാണ് തീരുമാനം. 1,23,700-1,66,800 രൂപയാണ് അഡീഷണൽ സെക്രട്ടറിയുടെ ശമ്പള സ്‌കെയിൽ. ഇതിന് പുറമെ അലവൻസുകളും ലഭിക്കും. നിലവിൽ ബോർഡ് സെക്രട്ടറിക്ക് 70,000 രൂപയാണ് ശമ്പളം.
ശമ്പളം 70,000 ത്തിൽ നിന്നും 1,75,000 രൂപയായി സ്വയം വർധിപ്പിച്ച് കെ.എ.രതീഷ് കഴിഞ്ഞ വർഷം ഉത്തരവിറക്കിയെങ്കിലും ധനവകുപ്പ് അനുവദിച്ചില്ല. ഖാദി ബോർഡ് മുൻ സെക്രട്ടറി ശമ്പളമായി കൈപ്പറ്റിയത് 80,000 രൂപയാണെങ്കിലും തനിക്ക് ശമ്പളമായി 1,75,000 രൂപ വേണമെന്നും രതീഷ് ആവശ്യപ്പെടുകയായിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് ധനവകുപ്പ് രതീഷിന്റെ ഉത്തരവ് മരവിപ്പിച്ചത്. 500 കോടിയുടെ കശുവണ്ടി ഇറക്കുമതി ക്രമക്കേടുമായി ബന്ധപ്പെട്ടാണ് സിബിഐ രതീഷിനെതിരെ കുറ്റപത്രം സമർപ്പിച്ചത്.