കോഴിക്കോട്: പൊതുജനങ്ങളുടെ വയറ്റത്തടിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാറിന്റേതെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ. കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രളയത്തെപോലും മറയാക്കി സംസ്ഥാന സർക്കാർ അഴിമതി നടത്തുന്നു. പാവങ്ങൾക്ക് നൽകേണ്ട പണം പോലും സർക്കാർ കൈയ്യിട്ടുവാരുന്നു. മനസാക്ഷിയില്ലാത്ത നടപടികളാണ് പ്രളയകാലത്ത് പോലും സർക്കാർ നടപ്പിലാക്കുന്നത്. പ്രളയദുരിതാശ്വാസം എന്ന പേരിൽ പിരിച്ചെടുത്ത പണം അർഹരായവർക്ക് നൽകിയില്ല. പാവപ്പെട്ട ആളുകളുടെ അടിസ്ഥാന ആവശ്യങ്ങൾക്കെതിരേ മുഖം തിരിച്ചു നിൽകുകയാണ് സംസ്ഥാന സർക്കാർ’ കുമ്മനം രാജശേഖരൻ പറഞ്ഞു.
കനത്ത മഴയിൽ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. അനധികൃതമായി പാറപ്പൊട്ടിക്കാൻ അനുമതി നൽകിയതിനാലാണ് സംസ്ഥാനം ഇത്തരമൊരു ദുരന്തത്തിന് സാക്ഷ്യം വഹിച്ചത്. മന്ത്രിമാരുടെ ഉറച്ച തീരുമാനത്തിൽ തടയാമായിരുന്ന ദുരന്തം ക്ഷണിച്ചുവരുത്തുകയായിരുന്നു സംസ്ഥാന സർക്കരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിൽ ഏത് പദ്ധതിയാണ് വിജയകരമായി സർക്കാർ പൂർത്തിയാക്കിയതെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു. ഇതിന് വ്യക്തമായ മറുപടി സർക്കാർ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചെറിയ പെട്ടിക്കട പോലും നടത്താൻ കഴിവില്ലാത്തവരാണ് കേരളം ഭരിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്കായും ദുരിതാശ്വാസത്തിനായും സംസ്ഥാനത്തിന് കേന്ദ്രസർക്കാർ നൽകിയ പണം പോലും സർക്കാർ ദുരുപയോഗം ചെയ്യുന്നു എന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.
കേരള രാഷ്‌ട്രിയത്തിലും ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. അഴിമതിയുടെ പെരുമഴയാണ് സർക്കാർ ഭരണത്തിലൂടെ കാഴ്ചവെക്കുന്നത്. സംസ്ഥാനത്തെ ചിന്തിക്കുന്ന, പ്രതികരണ ശേഷിയുള്ള ജനങ്ങൾക്കൊപ്പമാണ് ഭാരതീയ ജനത പാർട്ടി. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ്. ഇരുവരും അഴിമതി ഭരണം കാഴ്ച വെച്ചത്. അഴിമതിക്കാരെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നും അദ്ദേഹം പറഞ്ഞു.