ദോഹ: അടുത്തയാഴ്ച ദോഹ ആസ്പയര്‍ സ്പോര്‍ട്സ് ഹാള്‍ വേദിയാകുന്ന ലോക വോളിബാള്‍ ചലഞ്ചര്‍ കപ്പ് പോരാട്ടത്തിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി സംഘാടകര്‍.
ലോകകപ്പ് ഫുട്ബാളിനുശേഷം, ഖത്തറിലെത്തുന്ന പ്രധാന കായികപോരാട്ടങ്ങളില്‍ ഒന്നായ വോളി ചലഞ്ചര്‍ കപ്പിനുള്ള തയാറെടുപ്പുകള്‍ സജീവമായി പുരോഗമിക്കുന്നു. ജൂലൈ 28, 29, 30 തീയതികളിലാണ് ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെടെ എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ചലഞ്ചര്‍ കപ്പ് നടക്കുന്നത്.
ചിലി, ചൈന, ഡൊമിനിക്കൻ റിപ്പബ്ലിക്, തായ്‍ലൻഡ്, തുനീഷ്യ, തുര്‍ക്കിയ, യുക്രെയ്ൻ എന്നിവരാണ് ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍. ഖത്തര്‍ വോളിബാള്‍ അസോസിയേഷൻ പ്രസിഡന്റ് അലി ഗാനിം അല്‍ കുവാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തയാറെടുപ്പുകള്‍ വിലയിരുത്തി. ടീമുകള്‍ക്കും കാണികള്‍ക്കുമുള്ള സജ്ജീകരണങ്ങളും മത്സരത്തിനുള്ള സൗകര്യങ്ങളും വിശദീകരിച്ചു. ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍തന്നെ ടൂര്‍ണമെന്റിനായി ഒരുക്കുന്നതായി അദ്ദേഹം പറഞ്ഞു.
വേദി പ്രഖ്യാപനം വന്ന്, ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ സുപ്രധാന പോരാട്ടത്തിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുന്ന അഭിമാനത്തിലാണ് ആതിഥേയരായ ഖത്തര്‍ വോളിബാള്‍ അസോസിയേഷൻ. അഞ്ചു വൻകരകളില്‍ നിന്നുള്ള എട്ടു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. ജൂലൈ 28ന് ഖത്തറും തായ്‍ലൻഡും തമ്മിലാണ് ആദ്യ മത്സരം. അതേ ദിവസങ്ങളില്‍ തുനീഷ്യ ചിലിയെയും തുര്‍ക്കി ഡൊമിനിക്കൻ റിപ്പബ്ലിക്കിനെയും യുക്രെയ്ൻ ചൈനയെയും നേരിടും.