തൃശ്ശൂർ: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് എ.വി.ഗോപിനാഥിനെ (A.V Gopinath) പാർട്ടിയിലേക്ക് തിരികെ കൊണ്ടു വരണമെന്ന് കെപിസിസി നിർവാഹക സമിതിയംഗം പദ്മജ വേണുഗോപാൽ (Padmaja venugopal). ഗോപിനാഥിൻ്റെ നേതൃമികവ് നേരിൽ കണ്ടിട്ടുള്ള ആളാണ് താനെന്നും അസാധ്യമായ ദൗത്യങ്ങളും നടപ്പാക്കാനുള്ള ഗോപിനാഥിൻ്റെ കഴിവ് കെ.കരുണാകരൻ (K.Karunakaran) ജീവിച്ചിരുന്ന കാലത്ത് ബോധ്യപ്പെട്ടതാണെന്നും പദ്മജ ഫേസ്ബുക്കിൽ കുറിച്ചു.
പദ്മജയുടെ ഫേസ്ബുക്ക് പോസ്റ്റ് –
a.v ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോൺഗ്രസിലേക്ക് കൊണ്ട് വരണം .ഗോപിനാഥിന്റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് ഞാൻ. ഒരിക്കൽ രാമനിലയത്തിൽ വെച്ച് അച്ഛൻ ഒരു കാര്യം ഗോപിനാഥിനെ ഏൽപ്പിക്കുന്നത് ഞാൻ കണ്ടു. എനിക്കു കേട്ടപ്പോൾ അസാധ്യം എന്ന് തോന്നിയ ഒരു കാര്യം. ഞാൻ അത് ചെയ്തിട്ടേ ഇനി ലീഡറുടെ മുൻപിൽ വരൂ എന്ന് പറഞ്ഞു. അതു പോലെ തന്നെ സംഭവിച്ചു. ഞാൻ അത്ഭുതപ്പെട്ടു പോയി. അങ്ങനെയുള്ള നേതാക്കളെ മാറ്റി നിർത്തിയതാണ് നമുക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന തകർച്ച. ഇങ്ങനെയുള്ളവരെ മുന്നിലേക്ക് കൊണ്ട് വരണം..
അതേസമയം പാർട്ടി നേതൃത്വത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് കോൺഗ്രസിന് പുറത്തേക്ക് പോകുകയും പിണറായി വിജയൻ്റെ ചെരുപ്പ് നക്കാൻ മടിയില്ലെന്ന് പറയുകയും ചെയ്ത ഗോപിനാഥിനെ പദ്മജ പിന്തുണച്ചു സംസാരിച്ചതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിൽ വലിയ വിമശനം വന്നതോടെ ഗോപിനാഥിനെ ന്യായീകരിച്ചു കൊണ്ട് പദ്മജയുടെ കമൻ്റും വന്നു.
ആര് എന്തൊക്കെ പറഞ്ഞാലും ഗോപിനാഥ് ആരുടെ ചെരുപ്പും നക്കാൻ പോകില്ല എന്ന് എനിക്കറിയാം. പിന്നെ ദേഷ്യവും സങ്കടവും വരുമ്പോൾ പലതും പറഞ്ഞു എന്ന് വരും. ആ മനുഷ്യനെ എല്ലാവരും നന്നായി ദ്രോഹിച്ചിട്ടുണ്ട്…